കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതിക്ക് എതിരെ സുപ്രീം കോടതി ചീഫ് ജസ്‌റ്റിസിന് പരാതി. നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ കോടതി ജഡ്‌ജി ഹണി എം വര്‍ഗീസിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ജനനീതി സംഘടനയാണ് സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് എന്‍വി രമണയ്‌ക്ക് കത്ത് നല്‍കിയത്. വിചാരണ കോടതി ജഡ്‌ജിയെ മാറ്റണം, അല്ലെങ്കില്‍ കേസിന്റെ വിചാരണയുടെ തുടര്‍ നടപടികള്‍ തന്നെ മറ്റൊരു കോടതിയിലേക്ക് മാറ്റണം എന്നുമാണ് കത്തിലെ ആവശ്യം.
ജനനീതി സംഘടനയുടെ ചെയര്‍മാന്‍ എന്‍ പദ്‌മനാഭന്‍, സെക്രട്ടറി ജോര്‍ജ് പുളികുത്തിയില്‍ എന്നിവരാണ് കത്ത് നല്‍കിയത്. കേസിന്റെ വിചാരണ വേളയില്‍ പരാതിക്കാരിക്ക് കോടതിയില്‍ നിന്നും നേരിട്ടത് സമാനതകളില്ലാത്ത മാനസിക പീഡനമായിരുന്നു. ബലാൽസംഗക്കേസുകളിലെ നടപടികള്‍ ചൂണ്ടിക്കാട്ടി 2021ല്‍ സുപ്രീം കോടതി പുറപ്പെടുവിച്ച മാര്‍ഗരേഖ നടിയെ ആക്രമിച്ച കേസില്‍ ലംഘിക്കപ്പെട്ടു എന്നും സംഘടന കത്തില്‍ ആവശ്യപ്പെടുന്നു.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കോടതി രേഖകള്‍ ചോര്‍ന്ന സംഭവം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടുന്നതാണ് പരാതി. സുപ്രീം കോടതിയിലെ വിരമിച്ച ജഡ്‌ജിമാര്‍ ഉള്‍പ്പെടെ ഉള്‍ക്കൊള്ളുന്ന സംഘടനയാണ് ജനനീതി. നേരത്തെയും പല വിഷയങ്ങളിലും ഇടപെട്ട് നിയമ പോരാട്ടം നടത്തിയിട്ടുള്ള സംഘടന കൂടിയാണിത്. എന്നാല്‍ കത്തിനെ സുപ്രീം കോടതി ഇത് ഏത് തരത്തില്‍ പരിഗണിക്കുമെന്ന് വ്യക്‌തമല്ല.
എറണാകുളം ജില്ലാ സെഷന്‍സ് കോടതി കസ്‌റ്റഡിയിലുള്ള ദൃശ്യങ്ങളില്‍ കൃത്യമത്വം നടന്നിട്ടുണ്ട്. ആ കാലഘട്ടത്തില്‍ ഇന്നത്തെ ഹൈക്കോടതി ജസ്‌റ്റിസ് കൗസര്‍ എടപ്പഗത്താണ് സെഷന്‍സ് കോടതി ജഡ്‌ജിയെന്നും പരാതിയില്‍ ഓര്‍മിപ്പിക്കുന്നുണ്ട്. വിചാരണക്കോടതിയില്‍ നിന്നും നിയമവിരുദ്ധമായി രേഖകള്‍ പ്രതി ദിലീപിന്റെ ഫോണില്‍ എത്തിയ സംഭവത്തില്‍ അന്വേഷണത്തിന് ജഡ്‌ജി തടസം നില്‍ക്കുന്നു എന്ന ആരോപണവും ജനനീതി പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് സുപ്രീം കോടതി ചീഫ് ജസ്‌റ്റിസിന്റെ അടിയന്തര ഇടപെടല്‍ വേണമെന്ന ജന നീതിയുടെ ആവശ്യം. വിചാരണ കോടതി ജഡ്‌ജിയെ മാറ്റണമെന്നാവശ്യപ്പെട്ട് നേരത്തെ അതിജീവിത ഹൈക്കോടതിയെ സമീപിച്ചെങ്കിലും വിധി അനുകൂലമായിരുന്നില്ല. കേസില്‍ കോടതി അനുവദിച്ച അന്വേഷണ കാലാവധി ഈ മാസം അവസാനിക്കാന്‍ ഇരിക്കെയാണ് ജനനീതിയുടെ പരാതി.
Read Also: ഇന്ത്യയുടെ വെസ്‌റ്റ് ഇൻഡീസ് പര്യടനം ജൂലായ് 22 മുതൽ