മുംബൈ: ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് അധിർ രഞ്‌ജൻ ചൗധരി. “മഹാരാഷ്‌ട്ര മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ അധികാരമേറ്റ ദിവസം മുതൽ, അദ്ദേഹത്തെ അധികാരത്തിൽ നിന്ന് പുറത്താക്കുക എന്ന ഒരൊറ്റ ലക്ഷ്യത്തോടെയാണ് ബിജെപി പ്രവർത്തിക്കുന്നത്. മസിൽ പവർ ഉൾപ്പെടെയുള്ള എല്ലാ മാർഗങ്ങളും ഉപയോഗിക്കുന്നുണ്ട്… എംവിഎ (മഹാ വികാസ് അഘാഡി) സർക്കാർ ക്രമേണ സാധാരണക്കാരുടെ വിശ്വാസം സമ്പാദിക്കുന്നു, പക്ഷേ ഇത് ബിജെപിക്ക് ദഹിക്കുന്നില്ല,”- അധിർ ചൗധരി പറഞ്ഞു.
അതേസമയം, താൻ വർഷ ബംഗ്ളാവ് (മഹാരാഷ്‌ട്ര മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി) മാത്രമേ ഉപേക്ഷിച്ചിട്ടുള്ളൂ എന്നും പോരാടുന്നുള്ള മനസ് ഇപ്പോഴും ഉണ്ടെന്നും മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വ്യക്‌തമാക്കി. ” ഞാൻ ഔദ്യോഗിക വസതിയായ ‘വർഷ’ ഒഴിഞ്ഞിട്ടുണ്ടാകാം, പക്ഷേ ‘പോരാട്ടാനുള്ള മനസ്’ ഉപേക്ഷിച്ചിട്ടില്ല,”- ശിവസേന ജില്ലാ മേധാവികളുമായും താലൂക്ക് മേധാവികളുമായും നടത്തിയ പാർട്ടി യോഗത്തിൽ താക്കറെ പറഞ്ഞു.
മഹാരാഷ്‌ട്ര രാഷ്‌ട്രീയം കലങ്ങിമറിയുന്നതിനിടെ കോൺഗ്രസ്-എൻസിപി-ശിവസേന സഖ്യത്തിന് എതിരെ വിമർശനവുമായി കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ രംഗത്ത് വന്നു. അവിശുദ്ധ കൂട്ടുകെട്ട് തകരുമെന്ന് പിയൂഷ് ഗോയൽ പറഞ്ഞു. മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അധാർമ്മികമായി പെരുമാറുന്നു. അവിശുദ്ധ കൂട്ടുകെട്ട് (എംവിഎ) തകരും. തികച്ചും അഴിമതി നിറഞ്ഞ സർക്കാരാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Most Read: ജനങ്ങൾക്ക് ‘ഷോക്ക്’; വൈദ്യുതി നിരക്ക് വർധിപ്പിക്കും, പ്രഖ്യാപനം നാളെ