മലപ്പുറം: സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്‌എംഎ) എന്ന അപൂർവ രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന കുഞ്ഞ് ഇമ്രാന്റെ ചികിൽസക്കായി മഹറൂഫിന്റെ ഒരു കൈ സഹായം. ഒരു ദിവസത്തെ തന്റെ വരുമാനം ഇമ്രാന്റെ ചികിൽസാ സഹായത്തിനായി മാറ്റിവെച്ചാണ് ഈ യുവാവ് മാതൃകയാകുന്നത്.
വറ്റലൂർ സ്വദേശിയും സമസ്‌തയുടെ സജീവ പ്രവർത്തകനും വിഖായ വളണ്ടിയറുമാണ് ജീവകാരുണ്യ പ്രവർത്തകനായ മഹറൂഫ്. സമൂസ വിറ്റുകിട്ടിയ തുകയാണ് ഇദ്ദേഹം ഇമ്രാന്റെ ചികിൽസാ സഹായത്തിനായി മാറ്റിവെച്ചത്.
മഹറൂഫിന് സമൂസ കച്ചവടം ഒരു ഉപജീവന വഴി മാത്രമല്ല, പാവപ്പെട്ടവന്റെ കണ്ണീരൊപ്പാനുള്ള കൈകോർക്കലിന്റെ ഭാഗം കൂടിയാണത്. നിത്യച്ചിലവ് കഴിച്ച് ബാക്കിവരുന്ന തുക ഇദ്ദേഹം സ്‌ഥിരമായി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റിവെക്കും. സിഎച്ച് സെന്റർ, പാലിയേറ്റീവ് കെയർ ക്ളിനിക്, പ്രളയം, മഹാമാരി, ചികിൽസ, വിവാഹം, തുടങ്ങിയവക്കെല്ലാം മഹറൂഫ് സമൂസ വിറ്റുകിട്ടുന്ന തുകയുടെ ലാഭം നീക്കിവെക്കാറുണ്ട്.
Most Read: ‘ജിബൂട്ടി’ പുതിയ പോസ്‌റ്റർ റിലീസ്‌ചെയ്‌തു; ആക്ഷൻ പ്രമേയം പ്രകടം