മലപ്പുറം: മലബാർ സ്‌പെഷ്യൽ പോലീസിന്റെ ഒരു വർഷം നീളുന്ന ശതാബ്‌ദി ആഘോഷത്തിന് തുടക്കമായി. ഇതിന്റെ ഭാഗമായി നിർമിച്ച സെന്റിനറി ഗേറ്റ് ഉൽഘാടനം വീഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
എംഎസ്‌പി കേന്ദ്രീകരിച്ച് സ്‌ഥാപിക്കുന്ന ഫുട്ബോൾ അക്കാദമി താമസിയാതെ പ്രവർത്തനം തുടങ്ങുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. അന്വേഷണ മികവിന്റെയും സാങ്കേതിക വിദ്യയുടെയും പ്രയോഗികതയിൽ കേരള പോലീസിന്റെ സ്‌ഥാനം ഏറ്റവും ഉയർന്നതാണ്. അഭ്യസ്‌തവിദ്യരായ ചെറുപ്പക്കാർ പോലീസിലേക്ക് വന്നതാണ് ഇതിന് മുഖ്യകാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നൂറാം വാർഷികത്തിന്റെ ഭാഗമായി മലപ്പുറത്ത് വരുന്ന പോലീസ് മ്യൂസിയം എംഎസ്‌പിയുടെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നതാകും . മലപ്പുറത്തെ ആശുപത്രി 100 പേരെ കിടത്തി ചികിൽസിക്കാവുന്ന തരത്തിൽ വികസിപ്പിക്കണമെന്ന നിർദേശം സർക്കാരിന് മുന്നിൽ എത്തിയതായും മുഖ്യമന്ത്രി അറിയിച്ചു.
പോലീസ് ഓർക്കസ്‌ട്ര തയാറാക്കിയ നൂറാം വാർഷികാഘോഷ തീം സോങ് ചടങ്ങിൽ ആലപിച്ചു. ഡിജിപി ലോക്‌നാഥ് ബെഹ്‌റ റിപ്പോർട് അവതരിപ്പിച്ചു. പി ഉബൈദുള്ള എംഎൽഎ അധ്യക്ഷത വഹിച്ചു. എഡിജിപി കെ പദ്‌മകുമാർ, ജില്ലാ പോലീസ് മേധാവി യു അബ്‌ദുൽ കരീം തുടങ്ങിയവർ സംസാരിച്ചു.
കേരള പോലീസ് മ്യൂസിയം, ജൈവ വൈവിധ്യ പാർക്ക്, മൊബൈൽ എക്‌സിബിഷൻ, തെരുവുനാടകം, സെന്റിനറി സ്‌റ്റാംപ് പ്രകാശനം, ബാൻഡ് ഷോ, ഓപ്പൺ എയർ സ്‌റ്റേഡിയം, ഫുട്ബോൾ അക്കാദമി, ആശുപത്രി വികസനം, സാംസ്‌കാരിക പരിപാടികൾ തുടങ്ങിയവയാണ് ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്നത്.
Read also: ലീഗിന് മൂന്ന് അധിക സീറ്റുകൾ; ഒത്തുതീർപ്പിനില്ലെന്ന് ജോസഫ് വിഭാഗം; ചർച്ച ഇന്ന്