തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗിന് മൂന്ന് സീറ്റുകൾ കൂടി അധികം നൽകിയേക്കും. കഴിഞ്ഞ തവണ മൽസരിച്ച പതിനഞ്ച് സീറ്റുകളും ആവശ്യപ്പെട്ട കേരള കോൺഗ്രസ് വിഭാഗം 12 സീറ്റിൽ കുറഞ്ഞൊരു ഒത്തുതീർപ്പിനില്ലെന്ന് പാർട്ടി നേതൃത്വത്തെ അറിയിക്കും. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗ് ഒഴികെയുള്ള ഘടക കക്ഷികളുമായി കോൺഗ്രസിന്റെ ചർച്ച ഇന്ന് നടക്കും.
കൂത്തുപറമ്പ്, ചേലക്കര, പേരാമ്പ്ര എന്നീ മണ്ഡലങ്ങൾ കൂടി മുസ്‌ലിം ലീഗിന് നൽകിയേക്കുമെന്നാണ് വിവരം. ഇതിൽ കൂത്തുപറമ്പ് ലോക്‌താന്ത്രിക് ജനതാദളും ചേലക്കര കോൺഗ്രസും പേരാമ്പ്ര കേരള കോൺഗ്രസ് എമ്മും മൽസരിച്ച മണ്ഡലങ്ങളാണ്.
കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ കണ്ണൂർ ഉൾപ്പടെയുള്ള ചില മണ്ഡലങ്ങളിലും ലീഗ് അവകാശ വാദം ഉന്നയിച്ചിരുന്നു. എന്നാൽ കോൺഗ്രസ് വഴങ്ങിയില്ല. പേരാമ്പ്ര വിട്ടുകൊടുക്കാൻ ജോസഫ് വിഭാഗം തയാറായിട്ടുണ്ട്. പകരം തിരുവമ്പാടി കിട്ടണമെന്നാണ് ആവശ്യം. പാലാ വിട്ടുനൽകിയാൽ പകരം മൂവാറ്റുപുഴ നൽകണമെന്നും ജോസഫ് വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. കോട്ടയം ജില്ലയിലെ സീറ്റുകളെ ചൊല്ലിയുള്ള തർക്കം രൂക്ഷമാകാൻ സാധ്യതയുണ്ട്.
അതേസമയം, ആർഎസ്‌പിക്ക് ഇപ്പോഴുള്ള 5 സീറ്റിന് പുറമെ കൊല്ലത്തും ആലപ്പുഴയിലും ഓരോ സീറ്റ് കൂടി വേണം. ഒരു സീറ്റിൽ മൽസരിച്ച സിഎംപി കുന്നംകുളത്തിന് പുറമെ മുൻപ് മൽസരിച്ചിട്ടുള്ള നാട്ടികയും നെൻമാറയും ആവശ്യപ്പെട്ടിട്ടുണ്ട്. കേരള കോൺഗ്രസ് ജേക്കബ് വിഭാഗവും മൂന്ന് സീറ്റുകളാണ് ചോദിക്കുന്നത്.
Also Read: ഡെൽഹിയിലെ അക്രമത്തിന് പിന്നിൽ കോൺഗ്രസും കമ്മ്യൂണിസ്‌റ്റും; ജാവദേക്കർ