വടകര: മലബാറിലെ ടൂറിസം വളര്‍ച്ചക്ക് ആക്കം കൂട്ടി സാന്‍ഡ് ബാങ്ക്‌സ് നവീകരണം പൂര്‍ത്തിയായി. മുഖ്യമന്ത്രി പിണറായി വിജയന്‍ പുതുക്കിയ കേന്ദ്രത്തിന്റെ ഉല്‍ഘാടനം നിര്‍വഹിച്ചതോടെ കാലങ്ങളായുള്ള വടകരക്കാരുടെ ആവശ്യം നടപ്പിലായിരിക്കുന്നു.
ഏകദേശം ഒരു കോടിയോളം രൂപ ചിലവഴിച്ചാണ് സാന്‍ഡ് ബാങ്ക്‌സ് നവീകരണം പൂര്‍ത്തിയാക്കിയത്. ഡിടിപിസിയുടെ ഗ്രീന്‍ കാര്‍പ്പറ്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പ്രവര്‍ത്തി നടന്നത്.
കുട്ടികളുടെ പാര്‍ക്ക്, ഗേറ്റ്, പുല്‍ത്തകിടി, ഇരിപ്പിടങ്ങള്‍, ശൗചാലയം, സെക്യൂരിറ്റി ക്യാബിന്‍, സിസിടിവി എന്നിവയാണ് പുതുതായി ഒരുക്കിയത്. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അദ്ധ്യക്ഷനായ ചടങ്ങില്‍ മന്ത്രി ടിപി രാമകൃഷ്‌ണൻ, കെ മുരളീധരന്‍ എംപി, നഗരസഭ ചെയര്‍മാന്‍ കെ. ശ്രീധരന്‍ എന്നിവരും പങ്കെടുത്തു.
സാന്‍ഡ് ബാങ്ക്‌സ്
വടകര ടൗണില്‍ നിന്നും മൂന്ന് കിലോമീറ്ററോളം ദൂരെയാണ് പ്രകൃതി മനോഹരമായ ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. കോട്ടക്കല്‍ പുഴയും അറബിക്കടലും ചേരുന്ന അഴിമുഖമാണ് ഇവിടം.
തദ്ദേശീയരും ദൂര ദേശങ്ങളില്‍ നിന്ന് വരുന്നവരുമായ സഞ്ചാരികളെ കൊണ്ട് സമ്പന്നമാണ് ഈ പ്രദേശം. സൂര്യാസ്‌തമയം ഏറ്റവും മനോഹരമായി ആസ്വദിക്കാന്‍ കഴിയുന്ന ജില്ലയിലെ പ്രദേശങ്ങളില്‍ ഒന്നാണ് സാന്‍ഡ് ബാങ്ക്‌സ്.
Read Also: സില്‍വര്‍ സ്‌റ്റോം വാട്ടര്‍ തീം പാര്‍ക്ക് നാളെ തുറക്കും