മലപ്പുറം : സംസ്‌ഥാനത്ത് കോവിഡ് വൈറസിന്റെ അതിതീവ്ര വ്യാപനം തുടരുന്ന മലപ്പുറം ജില്ല ഇന്ന് പൂർണമായും അടച്ചിടും. അവശ്യ സർവീസുകൾക്ക് മാത്രമായിരിക്കും ഇളവ് അനുവദിക്കുകയെന്ന് അധികൃതർ വ്യക്‌തമാക്കി. ഒപ്പം ചരക്ക് ഗതാഗതത്തിനും തടസം ഉണ്ടായിരിക്കില്ല. നിലവിൽ സംസ്‌ഥാനത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ തുടരുന്ന ഏക ജില്ലയാണ് മലപ്പുറം. ഇതിനൊപ്പമാണ് ജില്ലയിലെ കോവിഡ് വ്യാപനം ക്രമാതീതമായി ഉയരുന്നത് കണക്കിലെടുത്ത് ഇന്ന് പൂർണമായും അടച്ചിടാൻ തീരുമാനിച്ചത്.
അടിയന്തര മെഡിക്കല്‍ സേവനങ്ങള്‍ക്കും പാല്‍, പത്രം, പെട്രോള്‍ പമ്പ് എന്നിവക്കും മാത്രമാണ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഇന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളത്. കൂടാതെ ഹോട്ടലുകളിൽ നിന്നും ഭക്ഷണം ഹോം ഡെലിവറി ചെയ്യാനും അനുമതി നൽകിയിട്ടുണ്ട്. നിലവിൽ ഉന്നത പോലീസ് ഉദ്യോഗസ്‌ഥര്‍ ജില്ലയില്‍ ക്യാംപ് ചെയ്‌താണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.
ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്നും നാളെയുമായി 75,000 കോവിഡ് പരിശോധനകൾ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്‌തമാക്കിയിട്ടുണ്ട്. കൂടാതെ കർശന നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിനായി ജില്ലയിലേക്ക് കൂടുതൽ പോലീസ് ഉദ്യോഗസ്‌ഥരെയും നിയോഗിക്കും. കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി 29.94 ആയി തുടരുന്ന ജില്ലയിൽ നിലവിൽ അരലക്ഷത്തോളം കോവിഡ് ബാധിതരാണ് ചികിൽസയിൽ കഴിയുന്നത്.
Read also : ന്യൂനപക്ഷ ക്ഷേമ വകുപ്പ്; തീരുമാനം മുഖ്യമന്ത്രിയുടെ വിവേചനാധികാരം, പിന്തുണയുമായി സമസ്‌ത