മലപ്പുറം: ഭിന്നശേഷി മേഖലയിലെ പ്രതിഭകളെയും നവീന സംവിധാനങ്ങളെയും പരിചയപ്പെടുത്താൻ വേണ്ടി മഅ്ദിന്‍ ഏബ്ള്‍ വേള്‍ഡ് സംഘടിപ്പിക്കുന്ന ‘ഏബ്ള്‍ ടോക്’ ശ്രദ്ധേയമാവുന്നു. കേരള സര്‍ക്കാറിന്റെ ‘ഉജ്ജ്വല ബാല്യം‘ അവാര്‍ഡ് ജേതാവും പ്രമുഖ വിദ്യാഭ്യാസ അവകാശ പ്രവര്‍ത്തകനുമായ മുഹമ്മദ് ആസിം വെളിമണ്ണ ഏബ്ള്‍ ടോകിന് നേതൃത്വം നല്‍കി.
സാധാരണ മനുഷ്യരുമായും നിലവിലെ ലോക സാഹചര്യവുമായും താരതമ്യം ചെയ്യുമ്പോൾ 90 ശതമാനത്തോളം പരിമിതികളുള്ള ആസിം എന്ന 15കാരൻ, താന്‍ പഠിച്ചു കൊണ്ടിരുന്ന കോഴിക്കോട് ജില്ലയിലെ വെളിമണ്ണ ഗവണ്‍മെന്റ് എല്‍പിസ്‌കൂളിനെ യുപി സ്‌കൂളായി ഉയര്‍ത്തുന്നതിന് വേണ്ടി സമരം നയിച്ചിരുന്നു. ഇതിലൂടെയാണ് ആസിം എന്ന ഈ ‘പോരാട്ട വീരൻ’ ജനശ്രദ്ധ നേടിയത്.
പരിമിതികള്‍ കഴിവുകേടല്ല മറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വ്യത്യസ്‌തമായ രീതിയില്‍ ചെയ്യാനും സമൂഹത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള ശക്‌തിയാണെന്നും ആസിം പറഞ്ഞു. മഅ്ദിന്‍ ചെയര്‍മാന്‍ ഖലീല്‍ ബുഖാരി തങ്ങളുടെ ഭിന്നശേഷി മേഖലയിലുള്ള ക്രിയാത്‌മക ഇടപെടല്‍ ഏറെ പ്രതീക്ഷ നല്‍കുന്നുവെന്നും ആസിം വ്യക്‌തമാക്കി.
യൂണിസെഫിന്റെ ‘ചൈല്‍ഡ് അച്ചീവര്‍’ അവാര്‍ഡും മുന്‍ രാഷ്‌ട്രപതി എപിജെ അബ്‌ദുൽ കലാമിന്റെ പേരിലുള്ള ‘ഇന്‍സ്‌പെയറിംഗ് ഇന്ത്യ’ അവാര്‍ഡും കരസ്‌ഥമാക്കിയ ആസിം സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.
ഭിന്നശേഷി മേഖലയിലെ നൂതനവും വ്യത്യസ്‌തവുമായ ചലനങ്ങള്‍ സമൂഹത്തിലേക്ക് എത്തിക്കുന്ന ഏബ്ള്‍ ടോക്കിന്റെ മുന്‍ പതിപ്പുകളില്‍ വിവിധ മേഖലകളില്‍ വ്യക്‌തിമുദ്ര പതിപ്പിച്ച മന്‍സൂര്‍ അലി, റജീന കെ വയനാട്, ശാദിയ പികെ, ഗോപി കൃഷ്‌ണൻ കെ വര്‍മ, മര്‍വാന്‍ കെ മുനവ്വര്‍, ഹാറൂന്‍ കരീം ടി കെ, മുഹമ്മദ് ഷാനില്‍, റുഫൈദ എം, ജലാല്‍ അദനി എന്നിവര്‍ തങ്ങളുടെ ജീവിതയാത്ര പങ്കുവെച്ചിട്ടുണ്ട്. പരിപാടിയില്‍ ഏബ്ള്‍ വേള്‍ഡ് സിഒഒ മുഹമ്മദ് അസ്‌റത്ത്, ആസിം വെളിമണ്ണയുടെ പിതാവ് മുഹമ്മദ് സഈദ് എന്നിവര്‍ സംബന്ധിച്ചു.
Most Read: ക്രിപ്റ്റോകറൻസി നിരോധിക്കും; ഔദ്യോഗിക ഡിജിറ്റൽ കറൻസി വരുന്നു