തൃശൂർ : അസം അതിർത്തിയിൽ കുടുങ്ങിയ സ്വകാര്യ ബസ് ഡ്രൈവർ കുഴഞ്ഞു വീണ് മരിച്ചു. തൃശൂർ സ്വദേശിയായ നജീബ് ആണ് മരിച്ചത്. 48 വയസായിരുന്നു. അസം-പശ്‌ചിമബംഗാൾ അതിർത്തിയായ അലിപൂരിൽ വച്ചാണ് മരണം സംഭവിച്ചത്. അതിഥി തൊഴിലാളികളുമായി കേരളത്തിൽ നിന്നും പോയ ജയ്‌ഗുരു എന്ന ബസിന്റെ ഡ്രൈവറാണ് മരിച്ച നജീബ്.
ഏജന്റുമാർ കബളിപ്പിച്ചതിനെ തുടർന്ന് ഏകദേശം 400ഓളം ബസുകളാണ് അസം, പശ്‌ചിമബംഗാൾ അതിർത്തികളിൽ കുടുങ്ങി കിടക്കുന്നത്. തുടർന്ന് ഇവ ഉടൻ തന്നെ സംസ്‌ഥാനം വിടണമെന്ന ആവശ്യം അസം സർക്കാർ കഴിഞ്ഞ ദിവസം ഉന്നയിച്ചിരുന്നു. 10 ദിവസത്തെ സമയം നൽകിയ സർക്കാർ, അല്ലാത്തപക്ഷം ബസ് സറണ്ടർ ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാൽ ഡീസൽ അടിക്കാനോ, ഭക്ഷണം കഴിക്കാനോ പോലും തങ്ങളുടെ കയ്യിൽ പണമില്ലെന്നാണ് തൊഴിലാളികൾ വ്യക്‌തമാക്കുന്നത്. കൂടാതെ അടിന്തരമായി സര്‍ക്കാരും ഗതാഗതവകുപ്പും ഇക്കാര്യത്തില്‍ ഇടപെടണമെന്നും അവര്‍ ആവശ്യപ്പെട്ടു. കണ്ണൂര്‍, കോഴിക്കോട്, പെരുമ്പാവൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ബസുകളാണ് അസം അതിർത്തികളിൽ കുടുങ്ങി കിടക്കുന്നവയിൽ കൂടുതലും.
Read also : കേരള എൻജിനീയറിങ്-മെഡിക്കൽ പ്രവേശന പരീക്ഷ ജൂലൈ 24ന്