കൊല്ലം: പൂനെയിൽ യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് ബന്ധുക്കൾ. കൊല്ലം വാളകം സ്വദേശിയായ പ്രീതിയെ ഒക്‌ടോബർ ആറിനാണ് പൂനെയിലെ ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് അഖിലും ഭർതൃമാതാവും ജോലി കഴിഞ്ഞ് എത്തുമ്പോൾ പ്രീതിയെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു എന്നാണ് ഇവർ പോലീസിന് നൽകിയ മൊഴി.
പക്ഷെ പ്രീതി കൊല്ലപ്പെട്ടതാണെന്നും കൊലപാതകത്തിന് പിന്നിൽ അഖിലും മാതാവും ആണെന്നും ബന്ധുക്കൾ ആരോപിക്കുന്നു. തന്റെ മകൾക്ക് ഭർത്താവിന്റെ വീട്ടിൽ സ്‍ത്രീധനത്തെ ചൊല്ലി നിരന്തരം പീഡനം നേരിടേണ്ടി വന്നുവെന്ന് പിതാവ് മധുസൂദനൻ പിള്ള പറഞ്ഞു. വർഷങ്ങളായി പ്രീതിയെ ശാരീരികമായും മാനസികമായും ഭർത്താവിന്റെ വീട്ടുകാർ പീഡിപ്പിക്കുന്നു എന്നാണ് ആരോപണം.
ഭർതൃവീട്ടുകാർ മർദ്ദിച്ചത് ആണെന്ന് കാണിച്ച് പ്രീതി സുഹൃത്തിന് അയച്ച ചിത്രങ്ങളും പുറത്തുവന്നു. കൂടാതെ താൻ സന്തോഷവതിയാണെന്ന് കാണിക്കാൻ പ്രീതിയുടെ ഫോണിൽ നിന്ന് ഭർത്താവ് അച്ഛന് സന്ദേശങ്ങൾ അയക്കാറുണ്ടെന്നും പുറത്തു വന്ന വാട്‌സ്ആപ്പ് സന്ദേശങ്ങളിൽ പറയുന്നുണ്ട്.
അഖിലിനേയും അമ്മയേയും ഗാർഹിക പീഡന നിരോധന നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തി പൊലീസ് അറസ്‌റ്റ് ചെയ്‌തു. ആലപ്പുഴ മുല്ലയ്‌ക്കൽ സ്വദേശികളായ അഖിലും കുടുംബവും വർഷങ്ങളായി പൂനെയിലാണ് താമസിക്കുന്നത്. പ്രീതിയുടെ മൃതദേഹം വാളകത്തുള്ള വീട്ടിൽ എത്തിച്ച് സംസ്‌കാരം നടത്തി.
Read also: സുപ്രീംകോടതി ഇടപെടൽ; ഗത്യന്തരമില്ലാതെ ആശിഷ് മിശ്രയുടെ അറസ്‌റ്റ് രേഖപ്പെടുത്തി