കണ്ണൂർ: കേരളത്തിലെ കോൺഗ്രസ് പാർട്ടിയിൽ പുരുഷ മേധാവിത്വം കൂടുതലാണെന്നും താനത് അനുഭവിച്ചത് കൊണ്ടാണ് പറയുന്നതെന്നും എഐസിസി വക്‌താവും മലയാളിയുമായ ഷമ മുഹമ്മദ്. ഇത്രയധികം സ്‌ത്രീകളുള്ള സംസ്‌ഥാനമാണ് കേരളം. യുപിയിലും രാജസ്‌ഥാനിലുമെല്ലാം സ്‌ത്രീകൾ മുൻപിലിരിക്കും. കേരളത്തിലെ കോൺഗ്രസിന്റെ പരിപാടിയിൽ ഒരു സ്‌ത്രീ മുൻപിലിരിക്കുന്നത് നിങ്ങൾക്ക് കാണാനാകുമോ ? ഷമ ചോദിച്ചു.
ഞാനാണ് കേരളത്തിൽ നിന്നുള്ള ഒരേയൊരു ദേശീയ വക്‌താവ്. ആദ്യമായാണ് ഒരു സ്‌ത്രീ ഈ പദവിയിൽ എത്തുന്നത്. പക്ഷെ പുരുഷനായിരുന്നു ഇവിടേക്ക് വന്നിരുന്നതെങ്കിൽ എല്ലാം മറ്റൊന്നായേനേ. എഐസിസി വരുന്നുണ്ടെന്ന് പറയും. പക്ഷെ ഇവിടെ അവർക്ക് ഞാൻ എഐസിസിക്കാരിയല്ല. ഒരു സാധാരണക്കാരി മാത്രം.
കേരളത്തിലെ പാർട്ടി പരിപാടികളിൽ മുൻ നിരയിൽ ഇരിക്കാൻ പോലും സ്‌ത്രീകളെ സമ്മതിക്കാത്ത സാഹചര്യമാണ്. അതേ സമയം ഇത്തരം നിലപാടുകളിൽ മാറ്റം വരുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ഇപ്പോൾ മാറ്റമുണ്ട്. മുതിർന്ന നേതാക്കളുടെ നല്ല പിന്തുണയുണ്ട്. പക്ഷേ, സംവരണം നടപ്പിലാക്കണം.
കേന്ദ്രസർക്കാരിന് നിയമം പാസാക്കാം. എന്നാൽ മോദിസർക്കാർ അത് ചെയ്യുന്നില്ല. 33 ശതമാനം വനിതാ സംവരണം വേണമെന്നതാണ് കോൺഗ്രസ് നയം. കോൺഗ്രസിന് വേണമെങ്കിൽ അത് പാർട്ടിക്കുള്ളിൽ നടപ്പിലാക്കാം, ഷമ പറഞ്ഞു. മറ്റ് സംസ്‌ഥാനങ്ങളിലെ പരിഗണന പോലും കേരളത്തിലെ രാഷ്‌ട്രീയത്തിൽ വനിതകൾക്കില്ലെന്നും ഷമ കൂട്ടിച്ചേർത്തു.
Read Also: ഇന്ധനവില വർധനക്കെതിരെ സിപിഐഎം; അടുപ്പുകൂട്ടൽ സമരം ഇന്ന്