കൊല്‍ക്കത്ത: ഒറ്റക്കാൽ വെച്ച് ഇത്തവണ ബംഗാളില്‍ വിജയക്കൊടി പാറിക്കുമെന്ന് മമതാ ബാനർജി. തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ ബംഗാളില്‍ വിജയം തങ്ങള്‍ക്ക് തന്നെയെന്നുറപ്പിച്ച് തൃണമൂൽ കോൺഗ്രസ് ശക്‌തമായ പ്രചാരണം തുടരുകയാണ്. പരിക്കുപറ്റിയ തന്റെ ഒറ്റക്കാല് വെച്ച് തന്നെ ബംഗാളില്‍ തങ്ങള്‍ വിജയം ഉറപ്പിക്കുമെന്ന് മമത പറഞ്ഞു. ദേബാന്ദപൂരിലെ തിരഞ്ഞെടുപ്പ് റാലിയിൽ വച്ചായിരുന്നു മമതയുടെ പരാമര്‍ശം.
‘ബംഗാളില്‍ വിജയം തൃണമൂലിന് തന്നെയാണ്. ഈ ഒറ്റക്കാല് വെച്ച് ഇത്തവണ ബംഗാളില്‍ നമ്മള്‍ വിജയക്കൊടി പാറിക്കും. അതിന് ശേഷം ഭാവിയില്‍ രണ്ടു കാലുമുറപ്പിച്ച് ഡെല്‍ഹി പിടിച്ചടക്കും,’ മമത പറഞ്ഞു. ബംഗാളില്‍ മൽസരിക്കാന്‍ തദ്ദേശീയനെ നിര്‍ത്താന്‍ പോലും കഴിവില്ലാത്ത പാര്‍ട്ടിയാണ് ബിജെപിയെന്നും തൃണമൂലില്‍ നിന്നും സിപിഐഎമ്മില്‍ നിന്നും നേതാക്കളെ ചാക്കിട്ടു പിടിക്കുകയാണെന്നും മമത ആരോപിച്ചു.
അതേസമയം, ബോളിവുഡ് താരവും സമാജ്‍വാദി പാർട്ടി എംപിയുമായ ജയ ബച്ചനും തൃണമൂൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തി. ഞായറാഴ്‌ച രാത്രിയോടെ കൊൽക്കത്തയിൽ എത്തിയ താരം ടോളിഗഞ്ച് എംഎൽഎയും സ്‌ഥാനാർഥിയുമായ അരൂപ് ബിശ്വാസിന് വേണ്ടി വോട്ട് അഭ്യർഥിക്കും. കേന്ദ്രമന്ത്രി ബബുൽ സുപ്രിയോയാണ് അരൂപിന്റെ എതിർ സ്‌ഥാനാർഥി.
ബംഗാളിന് വേണ്ടത് ബംഗാളിന്റെ മകൾ എന്ന മുദ്രാവാക്യം ഉയർത്തിയാണ് തൃണമൂലിന് വേണ്ടിയുള്ള പ്രചാരണം. ബംഗാളിലെ ജബൽപൂർ സ്വദേശിയാണ് ജയ ബച്ചൻ.
സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ബംഗാളിൽ തൃണമൂലിന് പിന്തുണ അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് ജയ ബച്ചനും തൃണമൂലിനായി പ്രചാരണത്തിന് എത്തുന്നത്. അഖിലേഷ് യാദവിനൊപ്പം ആർജെഡി നേതാവ് തേജസ്വി യാദവും മമതാ ബാനർജിക്ക് പിന്തുണയുമായി നേരത്തെ രംഗത്തെത്തിയിരുന്നു. ബിജെപിക്കെതിരെ പോരാടാൻ മമതയെ ശക്‌തിപ്പെടുത്തേണ്ടത് നമ്മുടെ ചുമതലയാണെന്ന് തേജസ്വി നേരത്തെ പ്രതികരിച്ചിരുന്നു.
Read also: മഅദ്‌നി അപകടകാരി, ഗുരുതര കുറ്റകൃത്യങ്ങളിൽ പങ്കാളി; ചീഫ് ജസ്‌റ്റിസ് എസ്എ ബോബ്ഡെ