കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ ബിജെപിയെ തറപറ്റിച്ചുവെന്ന് ആശ്വസിക്കുമ്പോഴും മുഖ്യമന്ത്രി മമതാ ബാനർജിക്ക് നന്ദിഗ്രാമിൽ ഉണ്ടായത് കനത്ത പരാജയമാണ്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം സുവേന്തു അധികാരി 1200 വോട്ടിന് നന്ദിഗ്രാമില്‍ ജയിച്ചിരിക്കുകയാണ്.
“നന്ദിഗ്രാമിലെ പരാജയം അംഗീകരിക്കുന്നു, എന്നാല്‍ ഞങ്ങള്‍ ബംഗാള്‍ നേടി”- എന്നായിരുന്നു മമത ആദ്യം പ്രതികരിച്ചത്. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നോട് പ്രതികാര ബുദ്ധിയോടെയാണ് പെരുമാറിയതെന്നും പോള്‍ പാനല്‍ തന്നെ ഇരയാക്കുകയായിരുന്നു എന്നും മമത പറഞ്ഞു. ഇക്കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നന്ദിഗ്രാമില്‍ റീകൗണ്ടിംഗ് ആവശ്യപ്പെട്ടിരിക്കുകയാണ് മമതാ ബാനർജി.
“നടന്നതെല്ലാം നല്ലതിനാണ്. പക്ഷെ വോട്ടെണ്ണലില്‍ ചില തിരിമറികള്‍ നടന്നതായി അറിഞ്ഞു. അതുകൊണ്ട് തന്നെ ഞാന്‍ ഇക്കാര്യത്തില്‍ കോടതിയെ സമീപിക്കുന്നതായിരിക്കും,”- മമത പറഞ്ഞു.
മമതാ ബാനര്‍ജിയുടെ വിശ്വസ്‌തനും തൃണമൂലിന്റെ ഉന്നത നേതാക്കളിൽ ഒരാളുമായിരുന്ന സുവേന്തു അധികാരി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ബിജെപി പാളയത്തിൽ ചേക്കേറിയത്. ഇതിന് പിന്നാലെ സുവേന്തു വര്‍ഷങ്ങളായി മൽസരിക്കുന്ന നന്ദിഗ്രാമില്‍ നിന്നും അദ്ദേഹത്തിനെതിരെ മൽസരിക്കുമെന്ന് മമത പ്രഖ്യാപിക്കുകയായിരുന്നു.
വോട്ടെണ്ണല്‍ തുടങ്ങിയ ഘട്ടം മുതല്‍ മുന്നിലായിരുന്ന സുവേന്തു അധികാരിയെ പിന്നീടുള്ള ഘട്ടങ്ങളില്‍ മമത മറികടന്നിരുന്നെങ്കിലും അവസാനത്തില്‍ മമത 1700ഓളം വോട്ടുകള്‍ക്ക് പരാജയപ്പെടുകയായിരുന്നു. ബംഗാളില്‍ നിലവില്‍ 212 സീറ്റുകളിലാണ് തൃണമൂല്‍ കോണ്‍ഗ്രസ് മുന്നിട്ടുനില്‍ക്കുന്നത്. ബിജെപി 78 സീറ്റിലും ഇടത് ഒരു സീറ്റിലുമാണ് മുന്നിലുള്ളത്.
ബംഗാളില്‍ അധികാരം പിടിച്ചെടുക്കും എന്നായിരുന്നു ബിജെപിയുടെ അവകാശവാദം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ടായിരുന്നു ബംഗാളില്‍ പ്രചാരണം നയിച്ചത്. സംസ്‌ഥാനത്ത് 100ന് മുകളില്‍ സീറ്റ് പിടിച്ചെടുക്കുമെന്നും ബിജെപി അവകാശപ്പെട്ടിരുന്നു.
Also Read: ചെകുത്താനെ പുറത്താക്കി ദൈവത്തിന്റെ സ്വന്തം നാട്; പ്രകാശ് രാജ്