കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ പ്രകടനപത്രിക ഇന്ന് മുഖ്യമന്ത്രി മമതാ ബാനർജി പുറത്തിറക്കും. സ്വന്തം മണ്ഡലമായ നന്ദിഗ്രാമിൽ ഇന്ന് പ്രചരണം ആരംഭിക്കുന്നതിന് മുൻപാണ് മമതാ ബാനർജി പ്രകടനപത്രിക പുറത്തിറക്കുക. സ്‌ഥാനാർഥിയായ ശേഷം ആദ്യമായാണ് മമത നന്ദിഗ്രാമിൽ സന്ദർശനം നടത്തുന്നത്.
നന്ദിഗ്രാമിലേക്ക് പുറപ്പെടുന്നതിന് മുമ്പ് കൊൽക്കത്തയിൽ മമതാ ബാനർജി തൃണമൂൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കും. അതേസമയം ഇവിടുത്തെ പ്രചാരണങ്ങളുടെ ചുമതല നേരത്തെ തന്നെ 2 മന്ത്രിമാർക്ക് നൽകിയിരുന്നു.
പ്രകടനപത്രികയിൽ സ്‍ത്രീ ശാക്‌തീകരണം, തൊഴിൽ എന്നിവക്ക് മുൻതൂക്കം നൽകുമെന്ന് തൃണമൂൽ കോൺഗ്രസ് നേതാക്കൾ വ്യക്‌തമാക്കി.
നന്ദിഗ്രാമിൽ മുഖ്യമന്ത്രിക്ക് വൻ സ്വീകരണം നൽകാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയതായാണ് വിവരം. മണ്ഡലത്തിലൂടെ മമത ഇന്ന് റാലി നടത്തും. നാളെയാണ് നാമ നിർദേശപത്രിക സമർപ്പിക്കുന്നത്.
ഇതിനിടെ ബിജെപി അംഗത്വമെടുത്ത നടൻ മിഥുൻ ചക്രബർത്തി ഇത്തവണ മൽസരിക്കില്ല എന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ മിഥുൻ ചക്രവർത്തിയെ പരമാവധി മണ്ഡലങ്ങളിൽ പ്രചരണത്തിനായി ഉപയോഗിക്കാനാണ് ബിജെപിയുടെ നീക്കം.
സുവേന്ദു അധികാരിയാണ് നന്ദിഗ്രാമിലെ ബിജെപി സ്‌ഥാനാർഥി. ഇദ്ദേഹം വെള്ളിയാഴ്‌ച നാമനിർദേശ പത്രിക സമർപ്പിക്കും. കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി, മിഥുൻ ചക്രബർത്തി എന്നിവരും അധികാരിയെ അനുഗമിക്കുമെന്നാണ് വിവരം.
Read Also: ആരാണ് ബിജെപിയെ വളർത്തിയതെന്ന് മുഖ്യമന്ത്രി പറയണം; രൂക്ഷ വിമർശനവുമായി മുല്ലപ്പള്ളി