ഭോപ്പാൽ: മധ്യപ്രദേശിൽ വീടുകൾക്ക് തീവെച്ചതിനും ക്ഷേത്രം ആക്രമിച്ചതിനും യുവാവിനെതിരെ കേസ്. ഖണ്ഡവാ ജില്ലയിൽ രണ്ട് മുസ്‌ലിം കുടുംബങ്ങൾക്കും ഒരു ഹിന്ദു കുടുംബത്തിനും നേരെയാണ് ദീപക് എന്ന ബണ്ടി ഉപാധ്യായ അതിക്രമം നടത്തിയത്.
ജനുവരി അഞ്ചിന് ഷൗക്കത്ത് അലി എന്നയാളെ മർദ്ദിച്ചതിന് ദീപകിനെ അറസ്‌റ്റ് ചെയ്‌തിരുന്നു. പിന്നീട് ജാമ്യം നേടി പുറത്തിറങ്ങിയ ഇയാൾ വീണ്ടും ഷൗക്കത്ത് അലിയെ ഉപദ്രവിക്കുകയും ഇയാളുടെ സഹോദരിയെ മർദ്ദിക്കുകയും ചെയ്‌തു. ഇതിന് ശേഷം ഷൗക്കത്തിന്റേത് ഉൾപ്പടെ പരിസരത്തെ മൂന്ന് വീടുകൾക്ക് ദീപക് തീയിടുകയായിരുന്നു.
തങ്ങൾ മുസ്‌ലീങ്ങൾ ആയതിനാലാണ് ആക്രമിക്കപ്പെട്ടതെന്നാണ് രണ്ട് കുടുംബങ്ങളുടെ ആരോപണം. പ്രദേശത്ത് നിന്ന് ഒഴിഞ്ഞുപോകണമെന്ന് ദീപക് ആവശ്യപ്പെട്ടതായും പരാതിയിൽ പറയുന്നു. ദീപക് സ്‌ഥിരം കുറ്റവാളിയാണെന്നും ഇയാൾക്കെതിരെ 28ലധികം കേസുകൾ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ടെന്നും കോട്വാലി പോലീസ് അറിയിച്ചു.
വീടുകൾക്ക് പുറമേ പ്രതി ഒരു ഓട്ടോറിക്ഷക്കും തീയിട്ടിരുന്നു. പ്രദേശത്തെ ശിവപാർവതി ക്ഷേത്രത്തിന് നേരെയും ഇയാൾ ആക്രമണം നടത്തിയെന്നും പോലീസ് പറയുന്നു.
Also Read: ട്രെയിനില്‍ രാത്രിയിലിനി ഉറക്കെ സംസാരം വേണ്ട; പിടി വീഴും