കുളമാവ്: നാടുകാണി പവിലിയനിൽ എത്തിയ യുവാവിനെ താഴ്‌ഭാഗത്തുള്ള പാറക്കെട്ടിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇയാളുടെ ഒപ്പമുണ്ടായിരുന്ന പ്ളസ് ടു വിദ്യാർഥിനിയെ ഗുരുതര പരിക്കുകളോടെ സമീപത്ത് നിന്ന് കണ്ടെത്തി. നൂറടി താഴ്‌ചയിൽ നിന്നാണ് ഇരുവരെയും കണ്ടെത്തിയത്.
മേലുകാവ് ഇല്ലിക്കൽ എംഎച്ച് ജോസഫിന്റെ മകൻ അലക്‌സാണ് (23) മരിച്ചത്. പാറക്കെട്ടിൽ നിന്ന് താഴെ വീണ പെൺകുട്ടി മരിച്ചെന്ന് തെറ്റിദ്ധരിച്ച് ഇയാൾ ജീവനൊടുക്കിയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പരിക്കേറ്റ പെൺകുട്ടിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്‌ച വൈകിട്ടാണ് സംഭവം നടന്നതെന്നാണ് കരുതുന്നത്. അലക്‌സും പെൺകുട്ടിയും നാടുകാണി പവിലിയന് സമീപം സംസാരിച്ചിരിക്കവേ പെൺകുട്ടി താഴേക്ക് വീണു. പാറക്കെട്ടിലൂടെ ഇറങ്ങിച്ചെന്ന അലക്‌സ് ബോധരഹിതയായ പെൺകുട്ടിയെക്കണ്ട് മരിച്ചെന്ന് തെറ്റിദ്ധരിച്ചു. തുടർന്ന്, സ്വന്തം ജീൻസ് സമീപത്തെ മരത്തിൽ കുടുക്കി ആത്‌മഹത്യ ചെയ്യുകയായിരുന്നു- പോലീസ് പറയുന്നു.
പെൺകുട്ടിയെയും അലക്‌സിനെയും വ്യാഴാഴ്‌ച മുതൽ കാണാനില്ലായിരുന്നു. ഇരുവരുടെയും മാതാപിതാക്കൾ കാഞ്ഞാർ, മേലുകാവ് പോലീസ് സ്‌റ്റേഷനിൽ പരാതിയും നൽകി. പോലീസ് അന്വേഷണം നടത്തുന്നതിനിടെ വെള്ളിയാഴ്‌ച ഉച്ചക്കാണ് പവിലിയന് സമീപം അലക്‌സിന്റെ ബൈക്ക് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
തുടർന്ന് നടത്തിയ തിരച്ചിലിൽ പെൺകുട്ടിയുടെ സ്‌കൂൾ ബാഗ് കണ്ടെത്തി. അവിടെ നിന്ന് പോലീസ് പേര് വിളിച്ചപ്പോൾ കുട്ടി ശബ്‌ദമുണ്ടാക്കി. അങ്ങനെയാണ് ഇവരെ കണ്ടെത്തുന്നത്. വ്യാഴാഴ്‌ച വൈകിട്ട് പാറക്കെട്ടിൽ നിന്ന് വീണ പെൺകുട്ടി വെള്ളിയാഴ്‌ച ഉച്ച വരെ അവിടെ തന്നെ കിടക്കുകയായിരുന്നു. കുട്ടിയുടെ കാൽ ഒടിഞ്ഞിട്ടുണ്ട്. വിശദമായ മൊഴിയെടുത്താലേ എന്താണ് സംഭവിച്ചതെന്ന് അറിയാനാകൂ എന്ന് പോലീസ് പറഞ്ഞു. അലക്‌സിന്റെ മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.
Also Read: പെരിയ ഇരട്ടക്കൊലപാതകം; പ്രതികളെ ചോദ്യം ചെയ്യാൻ സിബിഐക്ക് കോടതി അനുമതി