ഹൈദരാബാദ്: തെലങ്കാനയില്‍ ദുരഭിമാനക്കൊല. ജാതി മാറി വിവാഹം കഴിച്ചതിന് യുവാവിനെ ഭാര്യ വീട്ടുകാര്‍ കൊലപ്പെടുത്തി. 28 കാരനായ യോഗി ഹേമന്ദ് കുമാറാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ 14 പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു.
അവന്തിയുടെ വീട്ടുകാരുടെ കടുത്ത എതിര്‍പ്പ് മറികടന്ന് ഹേമന്ദ് കുമാറും അവന്തി എന്ന പെണ്‍കുട്ടിയും മാസങ്ങള്‍ക്ക് മുമ്പാണ് വിവാഹിതരായത്. സെരിലിംഗം പള്ളിയിലെ ചന്ദാനഗര്‍ സ്വദേശികളായ ഇരുവരും എട്ടു വര്‍ഷമായി പ്രണയത്തിലായിരുന്നു.
സംഭവത്തില്‍ അവന്തിയുടെ അമ്മാവന്‍ യുഗേന്ദര്‍ ഉള്‍പ്പെടെ ഉള്ളവരെയാണ് സൈബറാബാദ് പൊലീസ് അറസ്റ്റ് ചെയ്തത്. അവന്തിയുടെ അച്ഛന്‍ ഡി. ലക്ഷ, അമ്മ അര്‍ച്ചന, യുഗേന്ദര്‍ എന്നിവര്‍ മാസങ്ങള്‍ക്കു മുമ്പേ ഹേമന്ദിനെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയിരുന്നു. ഇതിനായി 10 ലക്ഷം രൂപ ക്വട്ടേഷന്‍ സംഘത്തിന് കൈമാറിയതായും പൊലീസ് പറഞ്ഞു.
National News: പ്രതിപക്ഷം ഒറ്റക്കെട്ടായി ജനവിരുദ്ധ സർക്കാരിനെ ചെറുക്കണം; പ്രശാന്ത് ഭൂഷൺ
യുഗേന്ദറിന്റെ നേതൃത്വത്തില്‍ വ്യാഴാഴ്ച പ്രതികള്‍ ഹേമന്ദിനെയും അവന്തിയേയും ബലമായി കാറില്‍ കയറ്റി കൊണ്ടു പോവുകയായിരുന്നു. വിവാഹം സംബന്ധിച്ച് സംസാരിക്കാനായി അവന്തിയുടെ വീട്ടിലേക്ക് പോവുകയാണെന്നായിരുന്നു ഇവരോട് പറഞ്ഞത്. എന്നാല്‍ വഴി തിരിച്ചുവിട്ടതോടെ ഇരുവരും കാറില്‍നിന്ന് ചാടി. പിന്നാലെ കാറിലെത്തിയ യുഗേന്ദര്‍ ഹേമന്ദിനെ ബലമായി കൊണ്ടു പോവുകയായിരുന്നു. തുടര്‍ന്നാണ് മര്‍ദ്ദനമേറ്റ് മരിച്ച നിലയില്‍ ഹേമന്ദിന്റെ മൃതദേഹം കണ്ടെത്തിയത്.
കൃത്യമായി ആസൂത്രണം ചെയ്‌ത ദുരഭിമാനക്കൊല ആണെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായി മധാപൂര്‍ ഡെപ്യൂട്ടി കമീഷണര്‍ വെങ്കടേശ്വരലു പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തിനായി ഹേമന്ദിന്റെ മൃതദേഹം ഉസ്‌മാനിയ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
Read Also: വിവാദ പരാമര്‍ശം; ഗവാസ്‌കറിന് പിന്തുണ; അനുഷ്‌കക്ക് ഉപദേശവുമായി കീര്‍ത്തി ആസാദ്