മാനന്തവാടി: മാനന്തവാടി ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡണ്ടായി സിപിഎമ്മിലെ ജസ്‌റ്റിൻ ബേബിയെ തിരഞ്ഞെടുത്തു. എകെ ജയഭാരതിയാണ് വൈസ് പ്രസിഡണ്ട്. 13 അംഗങ്ങളുള്ള ഭരണസമിതിയിൽ ജസ്‌റ്റിൻ ബേബിക്ക് 7 വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചത്. യുഡിഎഫ് സ്‌ഥാനാർഥിയായ പി ചന്ദ്രന് ആറ് വോട്ടുകൾ ലഭിച്ചു. വരണാധികാരി ഡെപ്യൂട്ടി കളക്‌ടർ സിഎം വിജയലക്ഷ്‌മിയുടെ സാന്നിധ്യത്തിലായിരുന്നു തിരഞ്ഞെടുപ്പ് നടപടികൾ.
സിപിഐഎം പനമരം ഏരിയാ സെക്രട്ടറി ആയിരിക്കെയാണ് ജസ്‌റ്റിൻ ബേബി പള്ളിക്കൽ ഡിവിഷനിൽ നിന്ന് ബ്ളോക്കിലേക്ക് മൽസരിച്ച് വിജയിച്ചത്. ഇന്ദിരാ പ്രേമചന്ദ്രനാണ് ജസ്‌റ്റിൻ ബേബിയുടെ പേര് നിർദ്ദേശിച്ചത്. പി കല്യാണി പിന്താങ്ങി.
മാനന്തവാടി ബ്‌ളോക്ക് പഞ്ചായത്തിൽ 7 സീറ്റുകൾ എൽഡിഎഫും 6 സീറ്റുകൾ യുഡിഎഫും നേടി. എൽഡിഎഫിലെ ഏഴ് അംഗങ്ങളും സിപിഎമ്മിൽ നിന്നാണ്. യുഡിഎഫിൽ കോൺഗ്രസിനും ലീഗിനും മൂന്നംഗങ്ങൾ വീതമാണുള്ളത്. യുഡിഎഫിന്റെ കുത്തകയായിരുന്ന മാനന്തവാടി ബ്‌ളോക്ക് പഞ്ചായത്തിൽ ഇത്തവണ അവരുടെ സിറ്റിങ് സീറ്റുകളടക്കം പിടിച്ചെടുത്താണ് എൽഡിഎഫ് ഭരണത്തിലേറിയത്. 2005ൽ ഡിഐസിയോടൊപ്പം മൽസരിച്ചപ്പോഴാണ് ഇതിന് മുമ്പ് എൽഡിഎഫ് വിജയിച്ചത്.
Also Read: ഫാസ്ടാഗ് സംവിധാനം നാളെ മുതൽ നിർബന്ധം; കെഎസ്ആർടിസിക്കും രക്ഷയില്ല