കൊച്ചി: ടോൾബൂത്തുകളിൽ നാളെ മുതൽ ഫാസ്ടാഗ് സംവിധാനം നിർബന്ധമാകുന്നു. ഇതോടെ കെഎസ്ആർടിസിയുടെ സാമ്പത്തിക ചെലവ് കൂടുമെന്നാണ് റിപ്പോർട്ട്. ടോൾ ഒഴിവാക്കണമെന്ന കെഎസ്ആർടിസിയുടെ ആവശ്യം ദേശീയപാതാ അതോറിറ്റി തള്ളിയിരുന്നു. അതിനാൽ, നാളെ മുതൽ ടോൾ കൊടുക്കാതെ കെഎസ്ആർടിസിക്ക് സർവീസ് നടത്താനാകില്ല. സർക്കാർ വാഹനങ്ങളിൽ നിശ്‌ചിത എണ്ണത്തിന് മാത്രമേ ഇളവുകൾ അനുവദിച്ചിട്ടുള്ളൂ.
പാലിയേക്കര, വാളയാർ ഉൾപ്പടെ സംസ്‌ഥാനത്ത് നാലിടങ്ങളിലാണ് ടോൾ പിരിക്കുന്നത്. നിലവിൽ ഇവിടങ്ങളിലൊന്നും തന്നെ ടോൾ കൊടുക്കാതെയാണ് കെഎസ്ആർടിസി സർവീസ് നടത്തുന്നത്. എന്നാൽ, ടോൾ തുക അക്കൗണ്ടിൽ നിന്ന് നേരിട്ട് പിടിക്കുന്ന ഫാസ്ടാഗ് സംവിധാനം നാളെ മുതൽ നിർബന്ധമാകുന്നതോടെ ടോൾ കൊടുക്കാതെ കെഎസ്ആർടിസിക്ക് രക്ഷയില്ല. വരുമാനത്തിന്റെ നല്ലൊരു ശതമാനം ടോൾ തുകക്കായി കെഎസ്ആർടിസി മാറ്റി വെക്കേണ്ടി വരും. മറ്റ് സംസ്‌ഥാനങ്ങളിൽ പൊതുഗതാഗത സർവീസ് ടോൾ നൽകുമ്പോൾ കേരളത്തിൽ മാത്രം ഒഴിവാക്കാൻ കഴിയില്ല എന്നാണ് ദേശീയപാതാ അതോറിറ്റി കെഎസ്ആർടിസിയെ അറിയിച്ചത്.
അതേസമയം, ടോൾബൂത്തുകൾക്ക് പത്ത് കിലോ മീറ്റർ ചുറ്റളവിലുള്ള ബസുകൾക്ക് അനുവദിച്ച ഇളവുകൾ കെഎസ്ആർടിസിക്ക് മുഴുവനായി നൽകിയാൽ ഫാസ്ടാഗ് നൽകാമെന്നാണ് ദേശീയപാതാ അതോറിറ്റിയുമായി നടത്തിയ ചർച്ചയിൽ കെഎസ്ആർടിസി എംഡി പറഞ്ഞത്. എന്നാൽ, കരാർ കമ്പനി ഇത് നിരസിച്ചു. ഇതോടെ പാലിയേക്കരയിലൂടെ പോകുന്ന 350 ബസുകൾക്ക് മാത്രം താൽകാലിക ഫാസ്ടാഗ് വെക്കാമെന്ന് എംഡി സമ്മതിച്ചിട്ടുണ്ട്.
അവശ്യ സർവീസായി കണക്കാക്കി നിശ്‌ചിത സർക്കാർ വാഹനങ്ങളെ ടോളിൽ നിന്ന് നേരത്തെ ഒഴിവാക്കിയിരുന്നു. എന്നാൽ, ഇതിന്റെ മറവിൽ ഇളവ് ലഭിച്ചിരുന്ന മറ്റ് സർക്കാർ വാഹനങ്ങൾക്ക് ഇനി ടോൾ കൊടുക്കേണ്ടി വരും.