വാളയാർ: സംസ്‌ഥാനത്ത് ഫാസ്‌ടാഗ് നിർബന്ധമാക്കിയതിന് ശേഷമുള്ള ആദ്യദിനം കേരളാ അതിർത്തിയായ വാളയാറിൽ ടോൾ പ്ളാസയിലൂടെ കടന്നുപോയ 89 ശതമാനം വാഹനങ്ങളും ഫാസ്‌ടാഗ് സംവിധാനം ഉപയോഗിച്ചെന്ന് കണക്കുകൾ. ഫാസ്‌ടാഗ് സംവിധാനമില്ലാത്തതിനാൽ 1650 വാഹനങ്ങൾ ഇരട്ടി ടോൾ കൊടുത്തും കടന്നുപോയി.
യാത്രക്കാരുമായെത്തിയ കെഎസ്ആർടിസി ബസ് ഫാസ്‌ടാഗ് പതിക്കാത്തതിനാൽ വാളയാറിൽ തടഞ്ഞു. പിന്നീട് അധികൃതരുമായി നടത്തിയ ചർച്ചക്കൊടുവിൽ വിട്ടയച്ചു. പ്രത്യേക ഫാസ്‌ടാഗ് സംവിധാനത്തിലേക്ക് ഇവർ മാറുമെന്ന് അറിയിച്ചിട്ടുണ്ടെന്നും ഇതിനായി സമയം അനുവദിച്ചിട്ടുണ്ടെന്നും ടോൾപ്ളാസ മാനേജർ പറഞ്ഞു.
ഫാസ്‌ടാഗ് സംവിധാനമില്ലാതെ വന്നവർ തർക്കമുണ്ടാക്കാനോ ചോദ്യം ചെയ്യാനോ തയാറായില്ലെന്നും ടോൾപ്ളാസ അധികൃതർ പറയുന്നു. കാർ- 130, ചെറുകിട വ്യവസായ വാഹനങ്ങൾ (എൽസിവി)- 210, ട്രക്ക്, ബസ്- 430, മൾട്ടി എൻജിൻ വാഹനങ്ങൾ- 680 എന്നിങ്ങനെയാണ് ഓരോ വാഹനത്തിനും ഈടാക്കിയ ഇരട്ടി ടോൾ. ചരക്ക് ലോറി ഉൾപ്പെടെയുള്ള ഇതര സംസ്‌ഥാന വാഹനങ്ങളാണ് വാളയാറിലൂടെ കൂടുതലും കടന്നുപോവുന്നത്.
Malabar News: വയനാട്ടിൽ വൻ വനംകൊള്ള; കോടികൾ വിലവരുന്ന ഈട്ടിമരങ്ങൾ കടത്തി