വയനാട്: മേപ്പാടിയിൽ വനംവകുപ്പിന്റെ ഒത്താശയോടെ വൻ വനംകൊളള. ഉദ്യോഗസ്‌ഥരുടെ സഹായത്തോടെ കാട്ടിൽ നിന്ന് മുറിച്ച് കടത്തിയത് കോടികൾ വിലവരുന്ന ഈട്ടി മരങ്ങളാണ്. ഉൾവനത്തിൽ നിന്ന് രണ്ടര കിലോമീറ്ററോളം വഴി വെട്ടിത്തെളിച്ചാണ് മരം കടത്തിയത്.
മേപ്പാടി ഫോറസ്‌റ്റ് റേഞ്ചിന് കീഴിലെ മണിക്കുന്ന് മലയുടെ മുകളിൽ ഇടിഞ്ഞ കൊല്ലിയിലെ വനഭൂമിയിൽ നിന്നാണ് ഏഴിലധികം ഈട്ടിതടികൾ മുറിച്ച് മാറ്റിയത്. വനത്തിൽ താമസിക്കുന്ന ആദിവസി കോളനിക്കാർ വനംകൊളളക്ക് സാക്ഷികളാണ്.
ദിവസങ്ങൾ എടുത്താണ് വനംവകുപ്പ് ഉദ്യോഗസ്‌ഥർ മരങ്ങൾ മുറിച്ച് മാറ്റിയത്. മുറിച്ചു മാറ്റിയ മരങ്ങൾ രണ്ടര കിലോമീറ്ററിലധികം കാട് വെട്ടിത്തെളിച്ച് ട്രാക്‌ടർ ഉപയോഗിച്ചാണ് താഴെയെത്തിച്ചത്. കടത്തിയ ഒരു കോടിയോളം രൂപ വിലവരുന്ന ഈട്ടിത്തടികൾ വിദേശത്തേക്ക് കടത്താനായിരുന്നു നീക്കം.
സംഭവത്തിൽ നാട്ടുകാരുടെ പരാതി വ്യാപകമായതോടെ ഫോറസ്‌റ്റ് കോൺസർവേറ്റർ എൻകെ സാജന്റെ നേതൃത്വത്തിൽ പ്രദേശത്ത് മിന്നൽ പരിശോധന നടത്തി. ആരോപണ വിധേയരായ വനംവകുപ്പ് ഉദ്യോഗസ്‌ഥർക്കെതിരെ ഇതുവരെ നടപടികൾ ഒന്നും ഉണ്ടായിട്ടില്ല എന്നതാണ് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നത്.
Malabar News: നഗരസഭയുടെ പരിശോധനയില്‍ പഴകിയ മല്‍സ്യം പിടികൂടി