കാസർഗോഡ്: ഫാസ്‌ടാഗ് സംവിധാനം സ്വീകരിക്കാത്തതിനാൽ കെഎസ്ആർടിസി അന്തർ സംസ്‌ഥാന സർവീസുകൾ പിഴ അടക്കുന്നത് ലക്ഷങ്ങൾ. നിത്യ ചെലവുകൾ വഹിക്കാൻ പോലും സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ഇരട്ടിയിലേറെ പണം കെഎസ്ആർടിസിക്ക് നഷ്‌ടമാകുന്നത്.
കേരള-കർണാടക അതിർത്തിയിലെ തലപ്പാടി ടോൾ പ്‌ളാസ വഴി കാസർഗോഡ് ഡിപ്പോയിൽ നിന്നുള്ള 23 ബസുകളാണ് സർവീസ് നടത്തുന്നത്. ഇതുവഴി കെഎസ്ആർടിസി കാഞ്ഞങ്ങാട് ഡിപ്പോ 1, പയ്യന്നൂർ 2, തലശ്ശേരി 5, കണ്ണൂർ 2 ഉൾപ്പടെ 33 ബസുകൾ 98 ട്രിപ്പ് സർവീസും നടത്തുന്നുണ്ട്. ഫെബ്രുവരി 15 മുതലാണ് ഫാസ്‌ടാഗ് ഇല്ലാതെ തലപ്പാടി ടോൾ പ്‌ളാസ വഴി കേരള ട്രാൻസ്‌പോർട് കോർപറേഷൻ ബസുകൾ സർവീസ് നടത്താൻ തുടങ്ങിയത്. കഴിഞ്ഞ 17 ദിവസത്തിനകം ടോൾ പ്‌ളാസയിൽ 6,18,800 രൂപയാണ് കാസർഗോഡ് ഡിപ്പോയിൽ നിന്ന് മാത്രം നാഷണൽ ഹൈവേ അതോറിറ്റിക്ക് ലഭിച്ചത്.
ഫാസ്‌ടാഗ് സംവിധാനം ഉണ്ടായിരുന്നെങ്കിൽ 2,61,800 രൂപ മാത്രം അടച്ചാൽ മതി. 3,57,000 രൂപയാണ് അധികം പിഴയായി അടച്ചത്. ഈ അന്തർ സംസ്‌ഥാന ബസുകൾക്ക് മാത്രം പ്രത്യേക അക്കൗണ്ട് ഉണ്ടാക്കി പുതിയ ഫാസ്‌ടാഗ് എടുത്തിരുന്നെങ്കിൽ 23 ബസുകൾക്ക് 4600 രൂപക്ക് ഫാസ്‌ടാഗ് സ്‌റ്റിക്കർ ലഭിക്കുമായിരുന്നു. അന്ന് രണ്ട് ദിവസത്തിനകം ഈ നടപടി സ്വീകരിച്ചിരുന്നെങ്കിൽ 3 ലക്ഷം രൂപയുടെ നഷ്‌ടം കുറക്കാനും സാധിക്കുമായിരുന്നു.
കേരളത്തിൽ കെഎസ്ആർടിസിക്ക് ടോൾ പിരിവില്ല. കർണാടകയിൽ നിന്ന് കേരളത്തിലെത്തുന്ന ബസുകൾ ഫാസ്‌ടാഗ് സംവിധാനത്തിലൂടെയാണ് തലപ്പാടി ടോൾ പ്‌ളാസ വഴി കടന്നുപോകുന്നത്. കേരള ട്രാൻസ്‌പോർട് കോർപറേഷൻ ബസുകൾക്ക് ഫാസ്‌ടാഗ് ഏർപ്പെടുത്തിയില്ലെങ്കിൽ കനത്ത സാമ്പത്തിക നഷ്‌ടം സംഭവിക്കും. കോർപറേഷൻ മേലധികാരികളുടെ ഭാഗത്ത് നിന്നുണ്ടായ അനാസ്‌ഥയാണ് ഇതിന് കാരണമെന്നാണ് ജീവനക്കാരുടെ ആരോപണം.
Also Read: 30 മിനുട്ട് സൗജന്യം; റെയിൽവേ സ്‌റ്റേഷനുകളിൽ അതിവേഗ ഇന്റർനെറ്റ് സേവനത്തിന് തുടക്കമായി