ന്യൂഡെൽഹി: ഡിജിറ്റല്‍ രൂപത്തിലുള്ള ടോള്‍ പിരിവ് പ്രോല്‍സാഹിപ്പിക്കുന്നതിന് രാജ്യത്തെ ടോൾപ്ളാസകളിൽ നാളെ മുതൽ ഫാസ്ടാഗ് നിർബന്ധമാകുന്നു. ടോൾ പിരിവ് 100 ശതമാനവും ഫാസ്ടാഗ് വഴിയാക്കാനും പണം നേരിട്ടുനൽകുന്നത് പൂർണമായി ഒഴിവാക്കുന്നതിനുമുള്ള സംവിധാനത്തിലേക്ക് ഇതോടെ രാജ്യത്തെ ടോൾ പ്ളാസകൾ മാറും.
ടോള്‍ പ്ളാസകളില്‍ ഡിജിറ്റലായി പണമടക്കാനുള്ള സംവിധാനമാണ് ഫാസ്ടാഗ്. പ്രീ പെയ്ഡ് സിം കാര്‍ഡ് പോലെയാണ് ഫാസ്ടാഗിന്റെ പ്രവര്‍ത്തനം. ഫാസ്ടാഗുള്ള വാഹനങ്ങള്‍ ടോള്‍ പ്ളാസകള്‍ വഴി കടന്നുപോകുമ്പോള്‍ ഫാസ്ടാഗ് വാലറ്റില്‍ നിന്ന് പണം പിന്‍വലിക്കപ്പെടും. നാഷണല്‍ പേമെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുമായി ചേര്‍ന്നാണ് ഫാസ്ടാഗ് നടപ്പാക്കുന്നത്.
ഇതിനകം തന്നെ ദേശീയപാതകളിലൂടെ ശേഖരിക്കുന്ന ടോളിന്റെ 80 ശതമാനവും ഫാസ്ടാഗ് വഴിയാണ്. ഇത് 100 ശതമാനമാക്കി ഉയർത്തുകയാണ് കേന്ദ്രസർക്കാറിന്റെ ലക്ഷ്യം. ഫാസ്ടാഗ് നിർബന്ധമാക്കുന്നതിന് മുന്നോടിയായുള്ള അടിസ്‌ഥാന സൗകര്യങ്ങൾ ടോൾ പ്ളാസകളിൽ ഒരുക്കിയിട്ടുണ്ടെന്നാണ് സർക്കാരിന്റെ അവകാശവാദം.
ഫാസ്ടാഗ് നിർബന്ധമാക്കുന്നതോടെ ടോൾ പ്ളാസകളിൽ ഒരു ലൈനിലൂടെ മാത്രമേ പണം നൽകി കടന്നു പോകാൻ സാധിക്കൂ. ഫാസ്ടാഗിന്റെ ലൈനിൽ ടാഗില്ലാതെ വാഹനങ്ങൾ എത്തിയാൽ ഇരട്ടി തുക ടോളായി ഈടാക്കും. മുൻപ് പലതവണ പ്രഖ്യാപിച്ചിരുന്നു എങ്കിലും പൂർണമായും ഫാസ്ടാഗ് സംവിധാനത്തിലേക്ക് മാറാൻ സമയം നീട്ടി നൽകുകയായിരുന്നു.
2021 ഏപ്രില്‍ മാസം മുതല്‍ വാഹനങ്ങള്‍ക്ക് തേഡ് പാര്‍ട്ട് ഇന്‍ഷുറന്‍സ് അനുവദിക്കുന്നതിന് ഫാസ്ടാഗ് നിര്‍ബന്ധമാക്കുമെന്നാണ് കേന്ദ്ര ഗതാഗത മന്ത്രാലയം അറിയിച്ചിരുന്നു. ഇതിനായി ഫാസ്ടാഗ് വിവരങ്ങള്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുന്ന രീതിയില്‍ ഇന്‍ഷുറന്‍സ് ഫോമില്‍ മാറ്റം വരുത്തുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
Read also: റിപ്പബ്ളിക് ദിനത്തിലെ സംഘർഷം: ജുഡീഷ്യൽ അന്വേഷണം വേണം; കർഷക സംഘടനകൾ