ന്യൂഡെൽഹി : കാർഷിക നിയമങ്ങൾക്കെതിരെ റിപ്പബ്ളിക് ദിനത്തിൽ നടത്തിയ ട്രാക്‌ടർ റാലിയിൽ ഉണ്ടായ പ്രതിഷേധത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന ആവശ്യവുമായി കർഷക സംഘടനകൾ. ട്രാക്‌ടർ റാലിയിൽ പങ്കെടുത്ത 16 കർഷകരെ ഇനിയും കണ്ടെത്താനുണ്ടെന്നും, അതിനാൽ തന്നെ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം അനിവാര്യമാണെന്നും കർഷക സംഘടനകൾ വ്യക്‌തമാക്കി. റാലിയിൽ പങ്കെടുത്ത് കാണാതായ 16 പേരുടെ പേരും മേൽവിലാസവും കർഷക സംഘടനകൾ ഇതിനോടകം തന്നെ പുറത്തു വിട്ടിട്ടുണ്ട്.
റിപ്പബ്ളിക് ദിനത്തിൽ നടന്ന പ്രതിഷേധത്തിന്റെ ഭാഗമായി 14 എഫ്‌ഐആറുകളില്‍ 122 കര്‍ഷകരെയാണ് ഡല്‍ഹി പൊലീസ് അറസ്‌റ്റ് ചെയ്‌തത്. പ്രതിഷേധത്തിൽ പങ്കെടുത്തതിന് നോട്ടീസ് ലഭിച്ച കർഷകർ ഡൽഹി പോലീസിന് മുൻപിൽ ഹാജരാകരുതെന്നും, പകരം നിയമസഹായ സെല്ലിനെ സമീപിക്കണമെന്നുമാണ് കർഷക സംഘടനകൾ ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ നിലവിൽ ജയിലിൽ കഴിയുന്ന കർഷകർക്ക് നിയമസഹായം ഉറപ്പ് വരുത്താനുള്ള നടപടികൾ സ്വീകരിക്കാനും കർഷക സംഘടനകൾ തീരുമാനിച്ചു.
എന്നാൽ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്‌ച നടത്തി. പ്രതിഷേധത്തിന്റെ ഭാഗമായി പൊതുമുതൽ നശിപ്പിച്ചാൽ കര്‍ഷക പ്രക്ഷോഭകരെ പ്രോസിക്യൂട്ട് ചെയ്യാനുള്ള പ്രത്യേക നിയമനിര്‍മാണം കൊണ്ടുവരുന്നത് അടക്കം ഇരുവരും ചര്‍ച്ച ചെയ്‌തെന്നാണ് സൂചന. അതേസമയം തന്നെ ഇന്ന് പുൽവാമ ഭീകരാക്രമണ ദിനമായതിനാൽ വീരമൃത്യു വരിച്ച സൈനികർക്കായി രാജ്യമൊട്ടാകെ മെഴുകുതിരി പ്രകടനങ്ങൾ സംഘടിപ്പിക്കാനും കർഷക സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്.
Read also : വിവിധ പദ്ധതികളുടെ ഉൽഘാടനം; പ്രധാനമന്ത്രി ഇന്ന് കൊച്ചിയിൽ