പാലക്കാട്: ജില്ലയിലെ അട്ടപ്പാടിയിൽ മനോരമയുടെ പ്രാദേശിക റിപ്പോർട്ടർ ഗുണ്ടാ ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ. മനോരമ ചാനലിൽ സ്ട്രിങ്ങറായി ജോലിനോക്കുന്ന കുമാറിനാണ് ഗുണ്ടകളുടെ മർദ്ദനം നേരിടേണ്ടിവന്നത്.
അട്ടപ്പാടിയിലെ പുതൂർ പഞ്ചായത്തിൽ മഞ്ചിക്കണ്ടി പ്രദേശത്തെ റോഡിൽ വെച്ചാണ് ഗുണ്ടകളുടെ ആക്രമണം നേരിട്ടത്. ഇവിടെ തകർന്നു കിടക്കുന്ന റോഡിന്റെ വിഷയം അധികൃതരുടെ ശ്രദ്ധയിലെത്തിക്കാൻ ആവശ്യമായ വീഡിയോ ഫൂട്ടേജ് എടുത്തു കൊണ്ടിരിക്കെയാണ് ആക്രമണം നേരിട്ടത്. “ഫൂട്ടേജ് എടുക്കുന്ന എനിക്ക് സമീപം പ്രതികളുടെ പിക്കപ്പ് വാഹനം നിറുത്തുകയും വാക്കേറ്റം സൃഷ്‌ടിക്കുകയും തുടർന്ന് പ്രതികളുടെ വാഹനത്തിൽ കരുതിയിരുന്ന ഇരുമ്പ് വടി ഉൾപ്പടെ ഉപയോഗിച്ച് മർദ്ദിക്കുകയുമായിരുന്നു“; കുമാർ വിശദീകരിച്ചു.
ഇരട്ട സഹോദരങ്ങളും ജെല്ലിപ്പാറ സ്വദേശികളുമായ റിജോ & ജിനോ എന്നീ ഡ്രൈവേഴ്‌സാണ് അക്രമികൾ. പ്രദേശത്തെ സ്‌ഥിരം പ്രശ്‌നക്കാരും കുറ്റവാളികളുമായ ഇവർ വിവിധ കേസുകളിൽ പ്രതികളാണെന്ന് പ്രദേശ വാസികൾ പറയുന്നു. മുൻപ് അട്ടപ്പാടിയിലെ വ്യാജവാറ്റിനെതിരെ കുമാർ റിപ്പോർട്ടുകൾ ചെയ്‌തിരുന്നു. ഇത് അധികൃതരുടെ കണ്ണ് തുറപ്പിക്കുകയും ശക്‌തമായ നടപടികൾ കാരണം പ്രതികളുടെ പിതാവ് ഉൾപ്പടെയുള്ള അനേകം പേരുടെ വ്യാജവാറ്റുകൾ നിർത്തലാക്കുകയും ചെയ്‌തിരുന്നു. ഇതിലുള്ള വൈരാഗ്യമായിരിക്കാം കാരണമെന്ന് സംശയിക്കുന്നതായി നാട്ടുകാർ പറഞ്ഞു.
കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ഹോസ്‌പിറ്റലിൽ അഡ്‌മിറ്റായിരിക്കുന്ന കുമാർ ഗുരുതര സ്‌റ്റേജിലല്ല എന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. എന്നാൽ, കമ്പിവടികൊണ്ടുള്ള മർദ്ദനവും മറ്റും ആന്തരിക അവയവങ്ങളിൽ പരിക്കുകൾ സൃഷ്‌ടിച്ചിട്ടുണ്ടോ എന്നതുൾപ്പടെയുള്ള കാര്യങ്ങൾ വിശദമായ പരിശോധനക്ക് വിധേയമാക്കുമെന്നും ആശുപത്രി അധികൃതർ പറഞ്ഞു. അഗളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Most Read: സാമ്പത്തിക തട്ടിപ്പ് കേസ്; ജാക്വിലിൻ ഫെർണാണ്ടസ് ഇഡിക്ക് മുന്നിൽ ഹാജരായി