ന്യൂഡെൽഹി: 200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസ് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് മുന്നിൽ ഹാജരായി. ഒന്നര മാസം മുൻപും ജാക്വിലിനെ ഇഡി സംഘം ചോദ്യം ചെയ്‌തിരുന്നു.
നടി ലീന മരിയ പോള്‍, ഭര്‍ത്താവ് സുകേഷ് ചന്ദ്രശേഖര്‍ എന്നിവര്‍ ഉള്‍പ്പെട്ട തട്ടിപ്പ് കേസില്‍ ചോദ്യം ചെയ്യാന്‍ ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെ ഇഡി വിളിപ്പിച്ചിരുന്നു. മൂന്ന് തവണ സമൻസ് ഒഴിവാക്കിയ ശേഷമാണ് ജാക്വിലിന്‍ ഇന്ന് ഇഡിക്ക് മുൻപാകെ ഹാജരായത്.
കേസില്‍ മുഖ്യപ്രതി സുകേഷ് ചന്ദ്രശേഖരാണ്. ഇയാള്‍ തന്റെ പ്രമോര്‍ട്ടര്‍മാരായ രണ്‍ബാക്‌സി, ശിവിന്ദര്‍ സിങ്, മല്‍വിന്ദര്‍ സിങ് എന്നിവരെ പറ്റിച്ച് 200 കോടി തട്ടിയെടുത്തെന്നാണ് കേസ്. ശിവിന്ദറിന്റെ ഭാര്യ അദിതി സിങ് നൽകിയ പരാതിയിലായിരുന്നു പോലീസ് നടപടി. ജയിലിൽ ആയിരുന്ന ശിവേന്ദർ സിങ്ങിന് ജാമ്യം സംഘടിപ്പിച്ച് നൽകാമെന്ന് പറഞ്ഞാണ് സുകേഷ് പണം തട്ടിയത്. ജാക്വിലിനെയും തട്ടിപ്പിന് ഇരയാക്കിയതായാണ് ഇഡിക്ക് ലഭിച്ച വിവരം.
കേസിൽ നടിയും നർത്തകിയുമായ നോറ ഫത്തേഹി കഴിഞ്ഞയാഴ്‌ച എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് മുന്നിൽ ഹാജരായിരുന്നു. സുകേഷ് ചന്ദ്രശേഖർ, ലീന മരിയ പോൾ എന്നിവരുമായുള്ള ബന്ധത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് നോറയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.
ഓഗസ്‍റ്റിൽ സുകേഷ് ചന്ദ്രശേഖറിന്റെ ഉടമസ്‌ഥതയിലുള്ള ചില സ്‌ഥലങ്ങളിൽ ഇഡി റെയ്ഡ് നടത്തുകയും 82.5 ലക്ഷം രൂപയും ഒരു ഡസനിലേറെ ആഡംബര കാറുകളും പിടിച്ചെടുക്കുകയും ചെയ്‌തിരുന്നു. ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന എന്നീ കേസുകളാണ് സുകേഷിനെതിരെ ഇഡി ചുമത്തിയിരിക്കുന്നത്.
Most Read: ലഹരിപ്പാർട്ടി; ആര്യൻ ഖാന് ജാമ്യമില്ല