മുംബൈ: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബോളിവുഡ് താരം ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് നോട്ടീസ് അയച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. ഡിസംബര്‍ എട്ടിന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
വ്യവസായിയും നടി ലീന മരിയ പോളിന്റെ ഭര്‍ത്താവുമായ സുകേഷ് ചന്ദ്രശേഖര്‍ ഉള്‍പ്പെട്ട 200 കോടിയുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് ജാക്വിലിനെ ഇഡി ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്.
ചോദ്യം ചെയ്യലിനായി ഡെല്‍ഹിയില്‍ എത്താനാണ് നിര്‍ദ്ദേശം. സമാന കേസില്‍ നേരത്തെ രണ്ടുതവണ ഇഡി നടിയെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരുന്നു. സുകേഷ് ചന്ദ്രശേഖറിനെതിരായ കേസില്‍ ജാക്വിലിന്റെ പേരും അന്വേഷണ സംഘം പരാമര്‍ശിച്ചിട്ടുണ്ട്.
രാജ്യത്തിന് പുറത്തേക്ക് കടക്കാതിരിക്കാന്‍ ജാക്വലിനെ കഴിഞ്ഞ ദിവസം മുംബൈ എയര്‍പോര്‍ട്ടില്‍ ഇഡി നിര്‍ദ്ദേശപ്രകാരം എമിഗ്രേഷന്‍ അധികൃതര്‍ തടഞ്ഞിരുന്നു. നടിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തു വന്നതോടെയാണ് യാത്ര തടഞ്ഞത്.
തിഹാര്‍ ജയിലില്‍ കഴിയുന്ന വ്യവസായിയുടെ ഭാര്യയില്‍ നിന്ന് സുകേഷ് ചന്ദ്രശേഖര്‍, ഭര്‍ത്താവിനെ സഹായിക്കാമെന്ന വ്യാജേന 200 കോടി രൂപ തട്ടിയെടുത്തെന്നാണ് കേസ്. അതേസമയം കേസില്‍ സുകേഷ് ജയിലിലായിരുന്ന സമയത്ത് ജാക്വലിന് 10 കോടിയിലധികം രൂപയുടെ സമ്മാനങ്ങള്‍ അയച്ചുനല്‍കിയെന്നും ജാമ്യത്തിലിറങ്ങിയ ശേഷം ജാക്വിലിനായി മുംബൈയില്‍ നിന്ന് ചെന്നൈയിലേക്ക് ചാര്‍ട്ടേഡ് വിമാനവും ബുക്ക് ചെയ്‌തിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Most Read: നാഗാലാൻഡ് വെടിവെപ്പ്; പാർലമെന്റിൽ പ്രതിഷേധം ഉയർത്താൻ ഒരുങ്ങി പ്രതിപക്ഷം