മുംബൈ: ബോളിവുഡ് താരം ജാക്വിലിന്‍ ഫെര്‍ണാണ്ടസിന്റെ വിദേശ യാത്ര ഇമിഗ്രേഷന്‍ വിഭാഗം തടഞ്ഞു. കോടികളുടെ തട്ടിപ്പ് കേസില്‍ നടിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തുവന്നതോടെയാണ് യാത്ര മുംബൈ വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ ഉദ്യോഗസ്‌ഥര്‍ തടഞ്ഞത്. 200 കോടി രൂപയുടെ കള്ളപ്പണം വെട്ടിച്ച കേസിലെ പ്രതിയായ സുകേഷ് ചന്ദ്രശേഖറുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്ന് കാണിച്ചാണ് നടിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
കള്ളപ്പണം വെട്ടിച്ച കേസിൽ നടി ലീന മരിയ പോള്‍, ഭര്‍ത്താവ് സുകേഷ് ചന്ദ്രശേഖര്‍ എന്നിവരാണ് മുഖ്യപ്രതികൾ. സുകേഷ് ചന്ദ്രശേഖർ തന്റെ പ്രമോര്‍ട്ടര്‍മാരായ രണ്‍ബാക്‌സി, ശിവിന്ദര്‍ സിങ്, മല്‍വിന്ദര്‍ സിങ് എന്നിവരെ പറ്റിച്ച് 200 കോടി തട്ടിയെടുത്തെന്നാണ് കേസ്. ശിവിന്ദറിന്റെ ഭാര്യ അദിതി സിങ് നൽകിയ പരാതിയിലായിരുന്നു പോലീസ് നടപടി. ജയിലിൽ ആയിരുന്ന ശിവേന്ദർ സിങ്ങിന് ജാമ്യം സംഘടിപ്പിച്ച് നൽകാമെന്ന് പറഞ്ഞാണ് സുകേഷ് പണം തട്ടിയത്. ജാക്വിലിനെയും തട്ടിപ്പിന് ഇരയാക്കിയതായാണ് ഇഡിക്ക് ലഭിച്ച വിവരം.
കേസിൽ നടിയും നർത്തകിയുമായ നോറ ഫത്തേഹിയെയും എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്‌തിരുന്നു. സുകേഷ് ചന്ദ്രശേഖർ, ലീന മരിയ പോൾ എന്നിവരുമായുള്ള ബന്ധത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് നോറയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. ഓഗസ്‍റ്റിൽ സുകേഷ് ചന്ദ്രശേഖറിന്റെ ഉടമസ്‌ഥതയിലുള്ള ചില സ്‌ഥലങ്ങളിൽ ഇഡി റെയ്ഡ് നടത്തുകയും 82.5 ലക്ഷം രൂപയും ഒരു ഡസനിലേറെ ആഡംബര കാറുകളും പിടിച്ചെടുക്കുകയും ചെയ്‌തിരുന്നു. ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന എന്നീ കേസുകളാണ് സുകേഷിനെതിരെ ഇഡി ചുമത്തിയിരിക്കുന്നത്.
Read also: നാഗാലാൻഡ് സംഘർഷം; സൈനിക ക്യാംപ് വളഞ്ഞ് ജനക്കൂട്ടം