കൊഹിമ: നാഗാലാൻഡിലെ സംഘർഷത്തെ തുടർന്ന് ഒരാൾ കൂടി മരിച്ചു. ആൾക്കൂട്ടം സൈനിക ക്യാംപ് വളഞ്ഞു. അസം റൈഫിൾസിന്റെ വെടിയേറ്റ് 13 ഗ്രാമീണർ മരിച്ചതിൽ പ്രദേശത്ത് സംഘർഷാവസ്‌ഥ തുടരുകയാണ്. ഒരു സൈനികനും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
സാധാരണക്കാർ കൊല്ലപ്പെട്ട വെടിവെപ്പിൽ പ്രതിഷേധിച്ചെത്തിയ പ്രദേശവാസികൾ സംഘടിച്ച് സർക്കാർ കേന്ദ്രങ്ങളും വാഹനങ്ങളും ആക്രമിച്ചു. മോൺ നഗരത്തിലെ അസം റൈഫിൾസിന്റെ ക്യാംപും നാട്ടുകാർ ആക്രമിച്ചു.
സുരക്ഷാ പ്രശ്‌നങ്ങൾ കണക്കിലെടുത്ത് ജില്ലയിലെ ഇന്റർനെറ്റ്- എസ്എംഎസ് സേവനങ്ങൾ നിർത്തലാക്കി. നാഗാലാൻഡിലെ മോൺ ജില്ലയിലാണ് സംഭവമുണ്ടായത്. ഖനി തൊഴിലാളികളായ ഗ്രാമീണരാണ് കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞ തൊഴിലാളികളുടെ സംഘം ട്രക്കിൽ ഗ്രാമത്തിലേക്ക് മടങ്ങുകയായിരുന്നു. ഇതിനിടെയാണ് സുരക്ഷസേന വെടിയുതിർത്തത്.
സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത് വന്നിരുന്നു. സ്വന്തം മണ്ണില്‍ പൗരൻമാരും സുരക്ഷാ ഉദ്യോഗസ്‌ഥരും സുരക്ഷിതരല്ലെന്നും, ആഭ്യന്തര മന്ത്രാലയം എന്താണ് ചെയ്യുന്നത് എന്നതിന് ഉത്തരം വേണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
Read also: കള്ളപ്പണം വെളുപ്പിക്കൽ; പരംബീര്‍ സിംഗിന്റെ മൊഴി രേഖപ്പെടുത്തി