കണ്ണൂർ: പാനൂർ മൻസൂർ കൊലക്കേസുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ ലഭിച്ചതായി റിപ്പോർട്. സംഭവ സ്‌ഥലത്ത് നിന്ന് ലഭിച്ച ഷിനോസിന്റെ ഫോണിൽ നിന്ന് ഗൂഢാലോചന തെളിയിക്കുന്ന വാട്‌സ്ആപ്പ് സന്ദേശങ്ങൾ ഉൾപ്പടെയുള്ള വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചുവെന്നാണ് സൂചന.
വാട്‌സ്ആപ്പിലൂടെയാണ് കൊലപാതകത്തിന്റെ ഗൂഢാലോചന നടന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൊല്ലപ്പെട്ട മൻസൂറിന്റെ സഹോദരൻ മുഹ്സിന് പണികൊടുക്കണമെന്ന തരത്തിലുള്ള സന്ദേശങ്ങൾ ഫോണിൽ ഉണ്ടായിരുന്നു. അതിന് വേണ്ടി ബോംബ്, മറ്റു ആയുധങ്ങൾ എന്നിവ ശേഖരിച്ചത് വാട്‌സ്ആപ്പ് സന്ദേശങ്ങളിലൂടെയാണ് എന്നാണ് പോലീസ് അനുമാനിക്കുന്നത്.
കൊലപാതകം നടന്ന സ്‌ഥലത്ത് നിന്നാണ് കൊലപാതകത്തിന്റെ നിർണായക തെളിവുകളുള്ള ഫോൺ ലഭിച്ചത്. ഇത് ഷിനോസിന്റേതാണെന്ന് പോലീസ് സ്‌ഥിരീകരിച്ചിട്ടുണ്ട്. ഫോണിൽ നിന്ന് നിരവധി സന്ദേശങ്ങൾ ഡിലീറ്റ് ചെയ്‌തിട്ടുണ്ട്. ഈ സന്ദേശങ്ങൾ വീണ്ടെടുക്കുന്നതോടെ കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷ. സന്ദേശങ്ങൾ വീണ്ടെടുക്കുന്നതിനായി ഫോൺ സൈബർ സെല്ലിന് കൈമാറിയിട്ടുണ്ട്.
24 പേരാണ് ഗൂഢാലോചനയിൽ പങ്കാളികൾ ആയിട്ടുള്ളത്. ഇതിൽ 11 പേരാണ് കൃത്യത്തിൽ നേരിട്ട് പങ്കെടുത്തിട്ടുള്ളത്.
Read also: ഉന്നാവ് കേസിലെ പ്രതിയുടെ ഭാര്യ ബിജെപി സ്‌ഥാനാർഥി; റിപ്പോർട്