കൊച്ചി: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്‌ന സുരേഷും സരിത്തും കസ്‌റ്റംസിന് നൽകിയ മൊഴിയുടെ അടിസ്‌ഥാനത്തിൽ പല പ്രധാനികളും പിടിയിലാകും. കോടതി രേഖകളിൽ ‘വമ്പൻ സ്രാവുകൾ’ എന്ന് വിശേഷിച്ചവരെ അറസ്‌റ്റ് ചെയ്യാനുള്ള നടപടികളുമായി അന്വേഷണ ഏജൻസികൾ മുന്നോട്ട് പോവുകയാണ്. മജിസ്‌ട്രേറ്റിന് മുന്നിൽ സ്വമേധയാ കുറ്റം സമ്മതിച്ച സ്വപ്‌നയും സരിത്തും മാപ്പുസാക്ഷികൾ ആയേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
എറണാകുളം ജുഡീഷ്യൽ ഫസ്‌റ്റ് ക്ളാസ് കോടതിയിൽ ഇരുവരും നൽകുന്ന രഹസ്യ മൊഴിയും കേസിൽ നിർണായകമാണ്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് പുറമേ കേരളത്തിലെ പല പ്രമുഖർക്കും ഡോളർ കടത്ത് കേസിൽ പങ്കുണ്ടെന്ന് സ്വപ്‌നയും സരിത്തും കസ്‌റ്റംസിന് മൊഴി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കോടതിയിൽ രഹസ്യ മൊഴി നൽകാൻ തീരുമാനമുണ്ടായത്.
Also Read: കള്ളപ്പണ കേസ്; ബിനീഷ് കൊടിയേരിയുടെ ജാമ്യാപേക്ഷയില്‍ തുടര്‍വാദം ഇന്ന്
ഡോളർ കടത്ത് കേസിലെ മൊഴികളും തിങ്കളാഴ്‌ച രേഖപ്പെടുത്തും. തുടർന്ന്, ജുഡീഷ്യൽ ഫസ്‌റ്റ് ക്‌ളാസ് കോടതി അതാത് കേസുകളുടെ വിചാരണക്കോടതി ന്യായാധിപർക്ക് ഈ മൊഴികൾ കൈമാറും. നടപടികൾ പൂർത്തിയായാൽ സ്വപ്‌നയും സരിത്തും മാപ്പുസാക്ഷിയാകാൻ കോടതിക്ക് അപേക്ഷ നൽകുമെന്നാണ് റിപ്പോർട്ട്.