കൽപ്പറ്റ: വയനാട് പടിഞ്ഞാറത്തറയിൽ മാവോവാദി വേൽമുരുകൻ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട സംഭവം ജില്ലാ കളക്‌ടർ അദീല അബ്‌ദുള്ള അന്വേഷിക്കും. സംഭവത്തിൽ ക്രിമിനൽ നടപടി ചട്ടം സെക്ഷൻ 176 പ്രകാരം മജിസ്‌ട്രേറ്റ് തല അന്വേഷണം നടത്തുന്നതിന് വയനാട് ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കളക്‌ടറെ ചുമതലപ്പെടുത്തി സർക്കാർ ഉത്തരവായി. അന്വേഷണം പൂർത്തിയാക്കി മൂന്ന് മാസത്തിനകം റിപ്പോർട്ട് നൽകാനാണ് ആഭ്യന്തര വകുപ്പ് ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്.
സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട വേൽമുരുകന്റെ ബന്ധുക്കൾ കോടതിയിൽ ഹരജി നൽകിയിരുന്നു. മനുഷ്യാവകാശ പ്രവർത്തകർ മുഖേന വേൽമുരുകന്റെ സഹോദരൻ മുരുകനാണ് കൽപ്പറ്റ ജില്ലാ കോടതിയിൽ ഹരജി നൽകിയത്. പൊലീസ് വെടിവെപ്പ് വ്യാജ ഏറ്റുമുട്ടലാണെന്നാണ് കുടുംബത്തിന്റെ വാദം.
ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട ആയുധങ്ങൾ പൊലീസ് തിങ്കളാഴ്‌ച കോടതിയിൽ ഹാജരാക്കിയിരുന്നു. വേൽമുരുകന്റെ മൃതദേഹത്തിന് അടുത്ത് നിന്ന് ലഭിച്ച 303 റൈഫിളും വെടിവെക്കാൻ തണ്ടർ ബോൾട്ട് ഉപയോഗിച്ച തോക്കുകളുമാണ് പൊലീസ് ഹാജരാക്കിയത്. 2 ബുള്ളറ്റുകളും നാൽപ്പതോളം മുറിവുകളും വേൽമുരുകന്റെ ശരീരത്തിൽ ഉണ്ടായിരുന്നെന്നാണ് പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട്.
Read also: വാളയാര്‍ കേസ്: മാതാപിതാക്കള്‍ക്ക് നല്‍കിയ ഉറപ്പ് പാലിക്കും; മന്ത്രി എകെ ബാലന്‍