പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന പ്രിയദർശൻ- മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ മെയ് 13ന് തീയറ്ററുകളിൽ എത്തും. തന്റെ ഫേസ്ബുക്ക് പേജിലൂടെ മോഹൻലാൽ തന്നെയാണ് ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടത്.
മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിലും സിനിമ റിലീസാവും. മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമാണ് മരക്കാർ. 100 കോടി രൂപയാണ് ബജറ്റ്. ആന്റണി പെരുമ്പാവൂരിന്റെ ആശിർവാദ് സിനിമാസിനൊപ്പം സന്തോഷ് ടി കുരുവിളയുടെ മൂൺലൈറ്റ് എന്റർടെയിൻമെന്റും, കോൺഫിഡന്റ് ഗ്രൂപ്പും ചേർന്നാണ് മരക്കാർ നിർമിക്കുന്നത്.
അഞ്ച് ഭാഷകളിലിറങ്ങുന്ന ചിത്രം അമ്പതിലേറെ രാജ്യങ്ങളിലായി 5000 സ്‌ക്രീനുകളിൽ പ്രദർശനത്തിനെത്തും. മാർവെൽ സിനിമകൾക്ക് വിഎഫ്എക്‌സ് ഒരുക്കിയ അനിബ്രയിനാണ് മരക്കാറിന് വിഎഫ്എക്‌സ് ഒരുക്കുന്നത്.
കൂറ്റൻ വിഎഫ്എക്‌സ് സെറ്റുകളിലാണ് സിനിമയിലെ കടൽ രംഗങ്ങൾ ചിത്രീകരിച്ചത്. വാഗമൺ, ഹൈദരാബാദ്, രാമേശ്വരം എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം നടത്തിയത്. അനി ഐവി ശശിയും പ്രിയദർശനൊപ്പം തിരക്കഥയിൽ പങ്കാളിയാണ്.
മോഹൻലാലിനൊപ്പം സുനിൽ ഷെട്ടി, പ്രഭു, മഞ്‌ജു വാര്യർ, കീർത്തി സുരേഷ്, പ്രണവ് മോഹൻലാൽ, സിദ്ദീഖ്, സംവിധായകൻ ഫാസിൽ, കല്യാണി പ്രിയദർശൻ എന്നിവരും വേഷമിടുന്നു. 16ആം നൂറ്റാണ്ടാണ് സിനിമയുടെ പശ്‌ചാത്തലം.
കോഴിക്കോട്ടേ സാമൂതിരി രാജാവിന്റെ നാവികപ്പടയുടെ നായകരായിരുന്നു കുഞ്ഞാലി മരക്കാർമാർ. 1498ൽ ഇന്ത്യയിലെത്തിയ പോർച്ചുഗീസുകാരുമായി ഐതിഹാസികമായ കപ്പൽ യുദ്ധങ്ങളിൽ അസാമാന്യ പാടവം തെളിയിച്ചതോടെയാണ് കുഞ്ഞാലിമരക്കാറും പിൻഗാമികളും ശ്രദ്ധേയരായത്.
ഇന്ത്യൻ തീരത്ത് ആദ്യമായി നാവിക പ്രതിരോധം തീർത്തതും ഇവരായിരുന്നു. നാല് മരക്കാർമാരെയാണ് ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ഏറെ പേരുകേട്ട മുഹമ്മദാലി കുഞ്ഞാലി നാലാം മരക്കാറുടെ കഥയാണ് ചിത്രം പറയുന്നത്.
Also Read: അശ്‌ളീല ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ചാൽ കടുത്ത ശിക്ഷ; ഒമാൻ