ന്യൂഡല്‍ഹി: പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 വയസ്സാക്കി ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വാതന്ത്യദിന പ്രസംഗത്തില്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായത്തില്‍ മാറ്റമുണ്ടായേക്കുമെന്ന് സൂചനകള്‍ ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ണായക നീക്കങ്ങള്‍ ആരംഭിച്ചത്. വിവാഹപ്രായത്തിലും തുല്യത ഉറപ്പ് വരുത്താനെന്ന നിലയില്‍ ആണ്‍കുട്ടികളുടേതിന് സമാനമായി പെണ്‍കുട്ടികളുടെ വിവാഹപ്രായവും 21 വയസാക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനെ സംബന്ധിച്ച പഠനത്തിന് വിദഗ്ധ സമിതിയെ നിയോഗിച്ചതായി പ്രധാനമന്ത്രി അറിയിച്ചു. സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ തന്നെ വിവാഹപ്രായത്തില്‍ തീരുമാനമെടുക്കും.
സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പിന്നോക്കാവസ്ഥയാണ് ഭൂരിഭാഗം പെണ്‍കുട്ടികളുടെയും ചെറുപ്രായത്തിലെ വിവാഹത്തിന് കാരണമെന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതും, ഗര്‍ഭകാലത്തെ ആരോഗ്യപ്രശ്‌നങ്ങള്‍, വിളര്‍ച്ച, പോഷകാഹാരക്കുറവ് എന്നിവ ഇല്ലാതാക്കുന്നതും ലക്ഷ്യമിട്ടാണ് പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്താന്‍ ഒരുങ്ങുന്നത്. സാമൂഹിക പ്രവര്‍ത്തക ജയ ജയ്റ്റ്‌ലി അധ്യക്ഷയായ സമിതിയാണ് ശുപാര്‍ശ സമര്‍പ്പിക്കുക.
നിലവില്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ഉം ആണ്‍കുട്ടികളുടേത് 21ഉം ആണ്. 1978 ലാണ് പെണ്‍കുട്ടികളുടെ വിവാഹപ്രായം 15 ല്‍ നിന്ന് 18 ആയി ഉയര്‍ത്തിയത്. 1929 ലെ ശാരദ ആക്ടില്‍ ഭേദഗതി വരുത്തിയാണ് വിവാഹപ്രായം 18 ആക്കിയത്. ഈ രീതിയിലും മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഉള്‍പ്പെടെയുള്ളവര്‍ നേരത്തേ മുന്നോട്ട് വന്നിരുന്നു.
ശൈശവ വിവാഹ നിരോധന നിയമത്തിലും ഭേദഗതി വരുത്താന്‍ നീക്കം ഉണ്ടായിരുന്നെങ്കിലും പുതിയ തീരുമാനത്തോടെ ഇതിനു സാധുതയില്ലാതാവും. ശൈശവ വിവാഹങ്ങള്‍ക്ക് കൂട്ട് നില്‍ക്കുന്നവര്‍ക്കും കാര്‍മികത്വം വഹിക്കുന്നവര്‍ക്കും ഇനി മുതല്‍ 7 വര്‍ഷം തടവും 7 ലക്ഷം രൂപ പിഴയും ആയിരിക്കും ശിക്ഷ.