ജനീവ: കൊറോണ വൈറസിന്റെ ഡെൽറ്റ പ്ളസ് വകഭേദത്തെ നേരിടാനുള്ള പ്രധാനമാർഗം മാസ്‌ക്കും വാക്‌സിനേഷനുമാണെന്ന് ലോകാരോഗ്യ സംഘടന. ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്‌തമാക്കണം. അല്ലാത്തപക്ഷം വീണ്ടും ലോക്ക്ഡൗണിലേക്ക് പോകേണ്ടിവരും.
വാക്‌സിനേഷനും മാസ്‌ക്കും വേണം. വാക്‌സിനേഷൻ കൊണ്ടുമാത്രം ഡെൽറ്റ പ്ളസ് വകഭേദത്തെ പ്രതിരോധിക്കാൻ സാധിക്കില്ല, ഡബ്ള്യൂഎച്ച്ഒയുടെ റഷ്യൻ പ്രതിനിധിയായ മെലിറ്റ വജ്‌നോവിക്ക് അറിയിച്ചു. പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കുന്നതിലൂടെ വൈറസ് പടരാനുള്ള സാധ്യത കുറയും. കൂടാതെ രോഗം കഠിനമാകാതിരിക്കാനും വാക്‌സിൻ സഹായിക്കും. എന്നിരുന്നാലും മാസ്‌ക് ഉൾപ്പടെയുള്ള രോഗപ്രതിരോധ മാർഗങ്ങൾ സ്വീകരിക്കേണ്ടത് അനിവാര്യമാണെന്നും മെലിറ്റ വിശദീകരിച്ചു.
ഡെൽറ്റ വകഭേദത്തെ കൊറോണ വൈറസ് വകഭേദങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത് ഈ മാസം ആദ്യമാണ്. റഷ്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ അതിവേഗം ഈ വൈറസ് വകഭേദം പടർന്ന് പിടിച്ച സാഹചര്യത്തിലായിരുന്നു ലോകാരോഗ്യ സംഘടനയുടെ നീക്കം.
ഇന്ത്യയിൽ ജനിതകമാറ്റം സംഭവിച്ച ഡെൽറ്റ പ്ളസും കണ്ടെത്തിയിരുന്നു. ഇന്ത്യയിലെ നിരവധി സംസ്‌ഥാനങ്ങളിൽ ഇതിനോടകം ഡെൽറ്റ പ്ളസ് വകഭേദം റിപ്പോർട് ചെയ്‌തിട്ടുമുണ്ട്. ഇതിനിടെയാണ് ഡെൽറ്റ പ്ളസിനെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന രംഗത്തെത്തിയത്
Read also: ജമ്മുവിലെ ഇരട്ട സ്‌ഫോടനം; ശ്രീനഗറിലും പഠാന്‍കോട്ടിലും അതീവ ജാഗ്രതാ നിര്‍ദ്ദേശം