കൊല്‍ക്കത്ത: തെരുവ് നായകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. പശ്‌ചിമ ബംഗാളിലെ ബങ്കുര ബിഷ്‌ണുപുര്‍ ഠൗണിലാണ് നായകള്‍ കൂട്ടമായി ചത്തൊടുങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ ജനങ്ങൾ പരിഭ്രാന്തയിലായി. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മാത്രം ഇരുന്നൂറിലധികം നായകളെയാണ് ഇവിടെ ചത്തനിലയില്‍ കണ്ടത്.
പുതിയ രോഗം പടര്‍ന്നു പിടിക്കുകയാണോയെന്ന ആശങ്കയിലാണ് ഇപ്പോൾ ജനങ്ങൾ. വ്യാഴാഴ്‌ച മാത്രം 45 നായകളാണ് ചത്തത്. ചൊവ്വാഴ്‌ച 60ഉം ബുധനാഴ്‌ച 97 തെരുവ് നായകളെയും ചത്തനിലയില്‍ കണ്ടതായി അധികൃതർ പറയുന്നു.
അതേസമയം നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ വ്യക്‌തമാക്കി. നായകളുടെ മരണത്തിനിടയാക്കിയത് ഒരു വൈറല്‍ ഇന്‍ഫക്ഷനാണ് എന്നാണ് നിലവിൽ സംശയിക്കുന്നത്. ഈ കാലയളവില്‍ നായകള്‍ക്കിടയില്‍ സാധാരണ കണ്ടുവരുന്ന ഒരു ഇന്‍ഫെക്ഷനാണിതെന്നും മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പകരാനുള്ള സാധ്യതകള്‍ ഒട്ടും തന്നെയില്ലെന്നും അധികൃതർ പറഞ്ഞു. പരിഭ്രമിക്കേണ്ട സാഹചര്യമില്ലെന്നും ബന്ധപ്പെട്ടവർ കൂട്ടിച്ചേർത്തു.
നായകളുടെ സാമ്പിളുകള്‍ ശേഖരിച്ച് വിദഗ്ധ പരിശോധനക്കായി കൊല്‍ക്കത്തയിലേക്ക് അയച്ചിട്ടുണ്ട്. വിവരം ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും തുടര്‍നടപടികള്‍ കൈക്കൊണ്ട് വരികയാണെന്നും ബിഷ്‌ണുപുര്‍ സിവിക് ബോഡി ചീഫ് ദിവ്യേന്ദു ബന്ദ്യോപാധ്യായ് അറിയിച്ചു.
Read Also: ഗൽവാൻ സംഘർഷത്തിന്റെ ദൃശ്യങ്ങൾ ചൈന പുറത്തുവിട്ടു; പ്രതികരിക്കാതെ ഇന്ത്യ