തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരെ താൻ അധിക്ഷേപിച്ചിട്ടില്ലെന്ന് എംഡി ബിജു പ്രഭാകർ. ചീഫ് ഓഫീസിലെ ചിലരെയാണ് താൻ ചൂണ്ടിക്കാട്ടിയതെന്നും അദ്ദേഹം വ്യക്‌തമാക്കി. ഫേസ്ബുക്ക് ലൈവിലൂടെ ആയിരുന്നു എംഡിയുടെ വിശദീകരണം.
ചില കാട്ടുകള്ളൻമാരെ തുറന്നുകാട്ടാൻ വേണ്ടി മാത്രമാണ് താൻ സംസാരിച്ചതെന്നും അതിൽ പ്രത്യേക അജണ്ടയൊന്നുമില്ലെന്നും ബിജു പ്രഭാകർ പറഞ്ഞു. കെഎസ്ആർടിസി യൂണിയനുകൾക്കും ഒരു വിഭാഗം ജീവനക്കാർക്കുമെതിരെ കഴിഞ്ഞ ദിവസം ഇദ്ദേഹം രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെ താൻ പറഞ്ഞ കാര്യങ്ങളിൽ വ്യക്‌തത വരുത്താൻ വേണ്ടി ഫേസ്ബുക്ക് ലൈവിൽ കെഎസ്ആർടിസി ജീവനക്കാരോട് സംസാരിക്കുകയായിരുന്നു ബിജു പ്രഭാകർ.
സംസ്‌ഥാനത്ത് കെഎസ്ആർടിസിയിൽ കാര്യമായ അഴിച്ചുപണി വേണമെന്ന് ബിജു പ്രഭാകർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കെഎസ്ആര്‍ടിസിയുടെ വിവിധ മേഖലകളില്‍ വ്യാപകമായ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇത്തരം തീരുമാനമെന്ന് അദ്ദേഹം അറിയിച്ചു. ടിക്കറ്റ് മെഷീനില്‍ ഉള്‍പ്പെടെയാണ് കൃത്രിമം കാട്ടി വലിയ തുകയുടെ തട്ടിപ്പ് നടത്തിയിട്ടുള്ളതെന്ന് ബിജു പ്രഭാകര്‍ വ്യക്‌തമാക്കിയിരുന്നു.
അതേസമയം, ബിജു പ്രഭാകറിന്റെ പ്രസ്‌താവനയിൽ ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. തൊഴിലാളികളെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് പ്രതിഷേധം നടത്തിയത്. എംഡിക്കെതിരെ വിമർശനവുമായി എളമരം കരീം എംപിയും രംഗത്ത് വന്നിരുന്നു.
കൂടാതെ, ബിജു പ്രഭാകറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ അഴിമതി ആരോപണം നേരിടുന്ന കെഎം ശ്രീകുമാറിനെ സ്‌ഥലംമാറ്റുകയും ചെയ്‌തു. എറണാകുളം സോണ്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫീസറായാണ് മാറ്റം.
Also Read: കെഎസ്ആര്‍ടിസി ക്രമക്കേട്; വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്യും