കൊച്ചി: ഇടപ്പള്ളിയിലെ പ്രശസ്‌ത ടാറ്റൂ ആർട്ടിസ്‌റ്റിനെതിരെ മീ ടു ആരോപണം ഉന്നയിച്ച യുവതികൾ പരാതി നൽകുന്നില്ലെന്ന് സിറ്റി പോലീസ് കമ്മീഷണർ സിഎച്ച് നാഗരാജു. പരാതി നല്‍കുന്നവരുടെ വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കും. യുവതികള്‍ ഭയപ്പെടാതെ ധൈര്യമായി മുന്നോട്ടുവരണം. യുവതികള്‍ക്ക് പോലീസ് സംരക്ഷണം നല്‍കുമെന്നും കമ്മീഷണർ വ്യക്‌തമാക്കി.
യുവതികളുടെ ആരോപണത്തില്‍ പ്രാഥമിക അന്വേഷണം നടത്താന്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ ഉത്തരവിറക്കിയിട്ടുണ്ട്. യുവതികള്‍ പരാതി നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് പ്രാഥമിക അന്വേഷണം നടത്തുന്നത്. കൊച്ചി സെന്‍ട്രല്‍ എസിപിയുടെ മേല്‍ നോട്ടത്തില്‍ ചേരാനല്ലൂര്‍ എസ്‌എച്ച്‌ഒ ആണ് അന്വേഷണം നടത്തുക. ആരോപണം നേരിടുന്ന ടാറ്റു ആര്‍ട്ടിസ്‌റ്റ് ഒളിവിലാണ്. ഇയാള്‍ക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
നിരവധി യുവതികളാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ ഇടപ്പള്ളിയിലെ ‘ഇൻഫെക്‌ടഡ് ടാറ്റൂ സ്‌റ്റുഡിയോ’ ആർടിസ്‌റ്റ് സുജീഷ് പിഎസിനെതിരെ രംഗത്തെത്തിയത്. ടാറ്റു ചെയ്യുന്നതിനിടെ പീഡിപ്പിച്ചെന്നും ലൈംഗിക ഉദേശത്തോടെ സ്‌പര്‍ശിച്ചെന്നുമാണ് ആരോപണം. ടാറ്റു ചെയ്യുന്ന സൂചിമുന നട്ടെല്ലിനോട് ചേര്‍ത്ത് നിര്‍ത്തിയാണ് തന്നെ പീഡിപ്പിച്ചതെന്ന് ഇൻസ്‌റ്റഗ്രാം വഴി ഒരു യുവതി വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ കൂടുതൽ യുവതികൾ സമാന ആരോപണവുമായി രംഗത്തെത്തുകയായിരുന്നു.
Most Read: വാളയാർ കേസ്; പെൺകുട്ടികളുടെ അമ്മയുടെ ആത്‌മകഥ പ്രകാശനം ചെയ്‌തു