ആലപ്പുഴ: ആർഎസ്എസ് നേതാവായ രഞ്‌ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് വ്യാജ സിം കാർഡ് നൽകിയ സംഭവത്തിൽ വാർഡ് മെമ്പർ പോലീസ് കസ്‌റ്റഡിയിൽ. പുന്നപ്ര തെക്കുപഞ്ചായത്തിലെ 12ആം വാർഡ് മെമ്പർ സുൽഫിക്കറിനെയാണ് പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. അതേസമയം, കൊലപാതകം നടന്ന് 90 ദിവസങ്ങൾക്കകം തന്നെ കുറ്റപത്രം കോടതിയിൽ സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം.
കേസിൽ കുറ്റപത്രം തയ്യാറാക്കാനുള്ള നടപടികൾ അവസാനഘട്ടത്തിലാണെന്ന് അന്വേഷണ ചുമതലയുള്ള ആലപ്പുഴ ഡിവൈഎസ്‌പി എൻ ആർ ജയരാജ് അറിയിച്ചു. ഡിസംബർ 20 ഞായറാഴ്‌ച രാവിലെയാണ് രഞ്‌ജിത്തിനെ വീട്ടിലെത്തിയ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. 12 അംഗ കൊലയാളി സംഘമാണ് രഞ്‌ജിത്തിനെ കൊലപ്പെടുത്താന്‍ എത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍നിന്ന് വ്യക്‌തമായിരുന്നു.
പ്രതികള്‍ക്ക് പുറത്തുനിന്നും സഹായം ലഭിക്കുന്നതിനാല്‍ പ്രതികള്‍ ഇതര സംസ്‌ഥാനങ്ങളിലേക്ക് കടന്നേക്കാമെന്നായിരുന്നു പോലീസ് നിഗമനം. ഇതിന്റെ അടിസ്‌ഥാനത്തില്‍ തമിഴ്‌നാട്, കര്‍ണാടക, എന്നീ സംസ്‌ഥാനങ്ങളില്‍ പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. നിലവിൽ ഈ കേസിൽ അറസ്‌റ്റിൽ ആയവരുടെ എണ്ണം 28 ആയി.
Most Read: ചാവേറാക്രമണം; പാകിസ്‌ഥാനിലെ പള്ളിയിൽ 30 മരണം