തിരുവനന്തപുരം : സംസ്‌ഥാനത്ത് മെഡിക്കൽ വിദ്യാർഥികളുടെ ക്‌ളാസുകൾ ജൂലൈ ഒന്നാം തീയതി മുതൽ ആരംഭിക്കുമെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ക്‌ളാസുകൾ ആരംഭിക്കുന്നതിന് മുന്നോടിയായി മെഡിക്കൽ വിദ്യാർഥികളുടെ വാക്‌സിനേഷൻ പൂർത്തിയാക്കി. ഈ സാഹചര്യത്തിലാണ് ക്‌ളാസുകൾ ജൂലൈ ഒന്ന് മുതൽ ആരംഭിക്കാൻ തീരുമാനമായത്.
കൂടാതെ സംസ്‌ഥാനത്ത് മറ്റ് കോളേജ് വിദ്യാർഥികളുടെ ക്‌ളാസുകൾ തുടങ്ങുന്ന കാര്യവും ഗൗരവമായി പരിഗണിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. വിദ്യാർഥികൾക്ക് വാക്‌സിൻ വിതരണം നടത്തിയ ശേഷം ക്‌ളാസുകൾ തുറക്കാനാണ് ആലോചിക്കുന്നത്. നിലവിൽ സംസ്‌ഥാനത്ത് കോവിഡ് വ്യാപനം നിലനിൽക്കുന്നതിനാൽ ക്‌ളാസുകൾ ആരംഭിക്കുന്നത് വീണ്ടും രോഗവ്യാപനം കൂടാൻ ഇടയാക്കിയേക്കും.
കോളേജ് വിദ്യാർഥികളെ 18 മുതൽ 23 വയസ് വരെയുള്ള പ്രത്യേക കാറ്റഗറിയായി നിശ്‌ചയിച്ച് വാക്‌സിനേഷൻ നൽകാനാണ് തീരുമാനം. ഒപ്പം തന്നെ സ്‌കൂൾ അധ്യാപകരുടെ കാര്യവും പ്രത്യേകം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി വ്യക്‌തമാക്കി.
Read also : ‘ഇന്ത്യയിലേക്കോ അമേരിക്കയിലേക്കോ പോകൂ’; വാക്‌സിൻ എടുക്കാത്തവരോട് ഫിലിപ്പീൻസ് പ്രസിഡണ്ട്