മനില: കോവിഡ് പ്രതിരോധ വാക്‌സിൻ എടുക്കാത്തവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാനൊരുങ്ങി ഫിലിപ്പീൻസ് പ്രസിഡണ്ട് റോഡിഗ്രോ ഡ്യൂട്ടര്‍ട്ട്. വാക്‌സിൻ എടുക്കാൻ വിസമ്മതിക്കുന്നവരെ ജയിലിൽ അടക്കുമെന്നും കൂടാതെ ബലമായി അവർക്ക് വാക്‌സിൻ കുത്തിവെക്കുമെന്നും ഡ്യൂട്ടര്‍ട്ട് അറിയിച്ചു.
രാജ്യത്ത് വാക്‌സിനേഷൻ നിരക്ക് താഴ്‌ന്ന നിലയിൽ തന്നെ തുടരുന്നതാണ് പ്രസിഡണ്ടിനെ പ്രകോപിപ്പിച്ചത്. തിങ്കളാഴ്‌ച രാത്രിയിൽ നടന്ന ക്യാബിനറ്റ് യോഗത്തിനിടെയായിരുന്നു ഡ്യൂട്ടർട്ടിന്റെ തീരുമാനം. ‘വാക്‌സിൻ എടുക്കാൻ താൽപര്യം ഇല്ലാത്തവർക്ക് ഫിലിപ്പീൻസ് വിട്ട് പോകാം, ഇന്ത്യയിലേക്കോ അമേരിക്കയിലേക്കോ എങ്ങോട്ട് വേണമെങ്കിലും നിങ്ങൾക്ക് പോകാം. എന്നാൽ ഇവിടെ തുടരുന്നിടത്തോളം കാലം മനുഷ്യനെന്ന നിലയില്‍ നിങ്ങള്‍ വൈറസ് വാഹകരായി പ്രവര്‍ത്തിക്കാമെന്നതിനാല്‍ വാക്‌സിന്‍ എടുക്കുക തന്നെ വേണം’- ഡ്യൂട്ടര്‍ട്ട് പറഞ്ഞു.
വിവാദപരവും കാര്‍ക്കശ്യം നിറഞ്ഞതുമായ പ്രസ്‌താവനകളിലൂടെ സ്‌ഥിരമായി വാര്‍ത്തകളില്‍ നിറയുന്ന രാഷ്‌ട്രീയ നേതാവാണ് ഡ്യൂട്ടര്‍ട്ട്. വാക്‌സിന്‍ സ്വീകരിക്കാനെത്തുന്നവരുടെ എണ്ണം കുറഞ്ഞതോടെ മുന്‍കൂട്ടിയുള്ള നിശ്‌ചയ പ്രകാരം മാത്രം വാക്‌സിന്‍ സ്വീകരിക്കാനെത്തുന്ന രീതി ഫിലിപ്പീന്‍സ് തിങ്കളാഴ്‌ച റദ്ദാക്കിയിരുന്നു. എന്നിട്ടും വളരെ കുറച്ച് ആളുകൾ മാത്രമാണ് വാക്‌സിൻ സ്വീകരിക്കാനായി എത്തിയത്.
അതേസമയം, 5,249 പുതിയ കോവിഡ് കേസുകളും 128 മരണവുമാണ് തിങ്കളാഴ്ച ഫിലിപ്പീന്‍സില്‍ റിപ്പോർട് ചെയ്‌തത്. ഇതുവരെ രാജ്യത്ത് 1.36 ദശലക്ഷം പേര്‍ക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. 23,749 പേര്‍ മരണപ്പെട്ടു. 22,10,134 പേര്‍ ഇതു വരെ വാക്‌സിന്‍ സ്വീകരിച്ചു.
Also Read: ആയുർവേദ ഡോക്‌ടർമാർക്ക് അടിയന്തിര സാഹചര്യത്തിൽ അലോപ്പതി മരുന്ന് കുറിക്കാം; ഉത്തരാഖണ്ഡ്