ശ്രീനഗർ: ജമ്മു കശ്‌മീർ മുഖ്യമന്ത്രിയായിരുന്ന മെഹ്ബൂബ മുഫ്‌തി ഗുപ്‍കർ റോഡിലെ ഔദ്യോഗിക വസതി മോടി പിടിപ്പിക്കാൻ ആറുമാസം ചെലവാക്കിയത് 82 ലക്ഷം രൂപയെന്ന് കേന്ദ്ര സർക്കാർ. 2018 ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിലെ ഈ തുക കേന്ദ്ര സർക്കാരാണ് ചെലവാക്കിയതെന്നും വിവരാവകാശപ്രകാരം മറുപടിയിൽ പറയുന്നു.
ബെഡ്ഷീറ്റുകൾ, ഫർണീച്ചറുകൾ, ടെലിവിഷൻ തുടങ്ങിയവക്കാണ് ഇത്രയും തുക ചെലവഴിച്ചത്. പരവതാനികൾ വാങ്ങുന്നതിന് മാത്രമായി 2018 മാർച്ച് 28ന് 28 ലക്ഷം രൂപ ചെലവഴിച്ചതായും പറയുന്നു. ജൂണിൽ വിവിധ ഉൽപ്പന്നങ്ങൾ വാങ്ങുന്നതിന് 25 ലക്ഷം രൂപ ചെലവഴിച്ചു. ഇതിൽ എൽഇഡി ടിവികൾ വാങ്ങിയ വകയിൽ 22 ലക്ഷം രൂപയും ചെലവാക്കിയെന്ന് രേഖയിൽ പറയുന്നു.
ജനുവരി 30ന് 14 ലക്ഷം രൂപ ചെലവാക്കിയെന്ന് കണക്കുകൾ പറയുന്നു. ഇതിൽ പൂന്തോട്ടത്തിൽ വെക്കുന്ന കുട വാങ്ങാനായി 2,94,314 രൂപ ചെലവാക്കിയെന്ന് രേഖകൾ സൂചിപ്പിക്കുന്നു. കൂടാതെ 22ന് 11,62,000 രൂപയുടെ ബെഡ്ഷീറ്റുകൾ വാങ്ങിയതായും വിവരാവകാശത്തിൽ പറയുന്നു.
2016 ഓഗസ്‌റ്റ് മുതൽ 2018 ജൂലൈ വരെയുള്ള രണ്ടുവർഷ കാലയളവിൽ പാത്രങ്ങൾ വാങ്ങുന്നതിന് മാത്രമായി 40 ലക്ഷം ചെലവാക്കിയെന്നും ആർടിഐ മറുപടിയിൽ വ്യക്‌തമാക്കുന്നു. കശ്‌മീർ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ഇനാം ഉൻ നബിയെന്ന പൊതുപ്രവർത്തകനാണ് വിവരാവകാശം സമർപ്പിച്ചത്.
Read also: കര്‍ഷക സമരം; ജനുവരി 7ന് ഡെല്‍ഹി അതിര്‍ത്തികളിലേക്ക് ട്രാക്‌ടർ മാര്‍ച്ച്