തിരുവനന്തപുരം: കെഎസ്ഇബി ഓഫിസേഴ്സ് അസോസിയേഷൻ പ്രസിഡണ്ട് എംജി സുരേഷ് കുമാറിന് പിഴയിട്ടത് മര്യാദയില്ലാത്ത നടപടിയെന്ന് മുൻ വൈദ്യുത വകുപ്പ് മന്ത്രി എംഎം മണി. സംഘടനാ നേതാവ് ആയതുകൊണ്ട് മനഃപൂർവം സൃഷ്‌ടിക്കുന്ന പ്രശ്‌നങ്ങളാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പിഴയടക്കണം എന്നാവശ്യപ്പെട്ട് എംജി സുരേഷ് കുമാറിന് ചെയര്‍മാന്‍ നോട്ടീസ് നല്‍കിയതിനെയാണ് എംഎം മണി വിമര്‍ശിച്ചത്. താൻ മന്ത്രിയായിരുന്ന കാലത്ത് ബോർഡും സർക്കാരും പ്രത്യേകം വാഹനങ്ങൾ അനുവദിച്ചിരുന്നുവെന്ന് പറഞ്ഞ അദ്ദേഹം തനിക്ക് വാഹന ഉപയോഗവുമായി ബന്ധപ്പെട്ട് പരാതിയില്ലെന്നും വ്യക്‌തമാക്കി.
21 ദിവസത്തിനകം 6,72,560 രൂപ പ്രസിഡണ്ട് എംജി സുരേഷ് കുമാര്‍ ബോര്‍ഡിലടക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. വൈദ്യുതി മന്ത്രിയുടെ സ്‌റ്റാഫായി പ്രവര്‍ത്തിച്ചപ്പോള്‍, കെഎസ്ഇബിയുടെ ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്‌തതിനാണ് നടപടി.
കെകെ സുരേന്ദ്രന്‍ എന്നായാളുടെ പരാതിയില്‍ ബോര്‍ഡ് ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തിയിട്ടുണ്ടെന്നും ഇതിനെ തുടര്‍ന്നാണ് പിഴ വിധിച്ചിരിക്കുന്നതെന്നുമാണ് ചെയര്‍മാന്റെ വിശദീകരണം. എന്നാൽ സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടെന്നും, വ്യക്‌തിഹത്യയാണ് ചെയര്‍മാന്റെ ലക്ഷ്യമെന്നും സുരേഷ് കുമാര്‍ പ്രതികരിച്ചു.
അതേസമയം കെഎസ്ഇബി ചെയർമാന്റെ നടപടിയിൽ വിശദീകരണവുമായി വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻ കുട്ടി രംഗത്തെത്തി. വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് എംജി സുരേഷ് കുമാറിന് പിഴചുമത്തിയതെന്ന് അദ്ദേഹം പറഞ്ഞു. കെഎസ്ഇബിയിലെ ഇപ്പോഴത്തെ വിവാദങ്ങളുമായി പിഴ ചുമത്തലിന് ബന്ധമില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
Most Read: മുസ്‌ലിം ലീഗിനെ ഇടത്തോട്ട് ചേര്‍ക്കേണ്ട; കാനം രാജേന്ദ്രൻ