തിരുവനന്തപുരം: മുസ്‌ലിം ലീഗിനെ ഇടതു മുന്നണിയിലേക്ക് ക്ഷണിച്ച എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്റെ പ്രസ്‌താവനയെ തള്ളി സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മുന്നണി വിപുലീകരണത്തിന് എല്‍ഡിഎഫില്‍ ചര്‍ച്ചയൊന്നും നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പുതുതായി ചുമതലയേറ്റ ഇ.പി. ജയരാജന്‍ അദ്ദേഹത്തിന്റെ അഭിപ്രായം പറഞ്ഞതായിരിക്കുമെന്നും കാനം രാജേന്ദ്രന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ചര്‍ച്ച ചെയ്യാത്ത ഒരു കാര്യത്തെക്കുറിച്ച് അഭിപ്രായം പറയാന്‍ താനില്ലെന്നും കാനം വ്യക്‌തമാക്കി.
കുഞ്ഞാലിക്കുട്ടി രാഷ്‌ട്രീയ നയരൂപീകരണത്തിന്റെ കിംഗ് മേക്കറാണെന്നും ലീഗിനെ മുന്നണിയിലേക്ക് ക്ഷണിച്ച നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും ഇപി ജയരാജന്‍ നേരത്തെ വ്യക്‌തമാക്കിയിട്ടുണ്ട്.
‘ഇടതുമുന്നണിയിലേക്ക് വരുന്നത് അവര്‍ ആലോചിക്കട്ടെ. ലീഗില്ലെങ്കില്‍ ഒരു സീറ്റിലും ജയിക്കാനാവില്ല എന്ന ഭയമാണ് കോണ്‍ഗ്രസിന്. പിസി ചാക്കോ എവിടെയാണ്? കെവി തോമസ് എവിടെയാണ്? ബിജെപി ഭരണം അവസാനിപ്പിക്കാനുള്ള എല്ലാ അടവുപരമായ നടപടികളും സിപിഐഎം സ്വീകരിക്കും, അതാണ് അടവുനയം. കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി കൂടുതല്‍ ശക്‌തിപ്പെടും. അതൊരു മനുഷ്യ മഹാപ്രവാഹമായി മാറും. ഇപി ജയരാജന്‍ പറഞ്ഞു.
എല്‍ഡിഎഫിന്റെ പദ്ധതിയിലുള്ള കാര്യമാണ് മുന്നണി വിപുലീകരണമെന്നും 50 ശതമാനം വോട്ടുകള്‍ നേടുന്ന മുന്നണിയായി എല്‍ഡിഎഫിനെ വളര്‍ത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ആര്‍എസ്‌പിക്കും ഇക്കാര്യത്തില്‍ പുനര്‍ചിന്തനമാകാമെന്നും ജയരാജൻ പറഞ്ഞിരുന്നു.
അതേസമയം ഇടതു മുന്നണിയിലേക്ക് പോവേണ്ട ഗതികേട് ലീഗിനില്ലെന്നായിരുന്നു കെപിഎ മജീദിന്റെ പ്രതികരണം. ഇടതു മുന്നണിയിലേക്ക് പോകുന്നത് ലീഗിന്റെ അജണ്ടയില്‍ പോലുമില്ല. ഭരണം ഇല്ലാത്തപ്പോഴാണ് ലീഗ് ഏറ്റവും കൂടുതല്‍ വളര്‍ന്നിട്ടുള്ളത്. ഭരണമില്ലെങ്കില്‍ ലീഗ് ക്ഷീണിച്ചുപോകില്ല, വളരുകയേയുള്ളൂ; കെപിഎ മജീദ് പറഞ്ഞു.
Most Read: ദിലീപിന്റെ ജാമ്യം റദ്ദാക്കണം; തെളിവുകൾ കോടതിക്ക് കൈമാറി, ഹരജി 26ന് പരിഗണിക്കും