ചെന്നൈ: കൂനൂരിലെ സൈനിക ഹെലികോപ്‌ടർ അപകടം തമിഴ്‌നാട് പോലീസ് അന്വേഷിക്കുമെന്ന് ഡിജിപി ശൈലേന്ദ്രബാബു അറിയിച്ചു. ഊട്ടി എഡിഎസ്‌പി മുത്തുമാണിക്യത്തിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘത്തെ നിയോഗിച്ചു. പ്രദേശവാസികളിൽ നിന്ന് മൊഴിയെടുത്തെന്നും അന്വേഷണ വിവരങ്ങൾ സംയുക്‌തസേനാ സംഘത്തിന് കൈമാറുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
അപകടത്തെ കുറിച്ച് വിവിധ ഊഹാപോഹങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് തമിഴ്‌നാട് സ്വന്തം നിലയ്‌ക്ക് അന്വേഷണം നടത്തുകയാണെന്ന് പ്രഖ്യാപിച്ചത്. അതേസമയം സംയുക്‌ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന് രാജ്യം ഇന്ന് വിട നൽകും. ബിപിൻ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്റെയും മൃതദേഹം വീട്ടിലെത്തിച്ചു. ഉച്ചക്ക് രണ്ട് മണിവരെയാണ് പൊതുദർശനം. ഡൽഹി ബ്രാർ സ്‌ക്വയർ ശ്‌മശാനത്തിലാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഡെൽഹിയിലെ വസതിയിലെത്തി ആദരാഞ്‌ജലി അർപ്പിച്ചു. എംപി മാരായ ഇടി മുഹമ്മദ് ബഷീർ, അബ്‌ദുൽ വഹാബ്, അബ്‌ദുൽ സമദ് സമദാനി എന്നിവരും ഫ്രാൻസ്, ഇസ്രായേൽ എന്നീ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളും ജനറൽ ബിപിൻ റാവത്തിന് അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.
Read Also: പെരിയ ഇരട്ടക്കൊല; 5 പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി