പാലക്കാട്: മലബാർ മേഖലയിൽ ഇന്ന് മുതൽ ഉച്ചക്ക് ശേഷമുള്ള പാൽ സംഭരണം ഭാഗികമായി പുനരാരംഭിക്കുമെന്ന് മിൽമ. ക്ഷീര സംഘങ്ങളിൽ നിന്നും 80 ശതമാനം പാൽ സംഭരിക്കാൻ തീരുമാനിച്ചതായി മിൽമ മലബാർ മേഖലാ യൂണിയൻ അറിയിച്ചു. പ്രതിസന്ധികൾ പൂർണമായും പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ഉടൻ തന്നെ ഉൽപാദിപ്പിക്കുന്ന നൂറ് ശതമാനം പാലും കർഷകരിൽ നിന്ന് വാങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മിൽമ എംഡി പറഞ്ഞു.
പാൽ വിപണനത്തിൽ ഉണ്ടായ ഇടിവിനെ തുടർന്ന് മലബാർ മേഖലയിൽ നിന്നും ഉച്ച കഴിഞ്ഞുള്ള പാൽ സംഭരണം മിൽമ നിർത്തിവെച്ചിരുന്നു. 40 ശതമാനമാണ് പാൽ സംഭരണത്തിൽ കുറവ് വരുത്തിയിരുന്നത്. നിലവിൽ സംസ്‌ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ പ്രാദേശിക വിപണികളും പാലിന് ലഭ്യമായിരുന്നില്ല. ഈ സാഹചര്യം ക്ഷീര കർഷകരെ ഏറെ ദുരിതത്തിലാക്കിയിരുന്നു. പാലക്കാട് ജില്ലയിൽ അധികം വന്ന പാൽ ഒഴുക്കി കളയേണ്ട അവസ്‌ഥയിലായിരുന്നു കർഷകർ.
7,95,000 ലിറ്ററാണ് നിലവിൽ മിൽമയുടെ പാൽ സംഭരണം. ഇതിൽ പാലക്കാട് നിന്ന് മാത്രം 2.70 ലക്ഷം ലിറ്ററിന്റെ സംഭരണമുണ്ട്. ലോക്ക്ഡൗൺ തുടങ്ങിയതോടെ സംഭരിക്കുന്ന പാലിൽ 4 ലക്ഷത്തോളം ലിറ്റർ പാൽ മിച്ചം വരുന്നതായി മിൽമ നേരത്തെ വ്യക്‌തമാക്കിയിരുന്നു. ഇതിനെ തുടർന്നാണ് മലബാർ മേഖലയിൽ നിന്നും ഉച്ച കഴിഞ്ഞുള്ള പാൽ സംഭരണം മിൽമ നിർത്തിവെച്ചത്.
മിച്ചം വരുന്ന പാൽ മുഴുവൻ പൊടിയാക്കി മാറ്റാൻ സാധിക്കാത്തതും, ഉൽപാദനത്തിന് അനുസൃതമായി വിൽപ്പനയില്ലാത്തതും ക്ഷീര മേഖലയിൽ വെല്ലുവിളി ഉയർത്തുകയാണെന്നും മിൽമ വ്യക്‌തമാക്കിയിരുന്നു. ഇതിനെ തുടർന്നാണ് കർഷകരിൽ നിന്നും സംഭരിക്കുന്ന പാലിന്റെ അളവ് മിൽമ 60 ശതമാനമാക്കി കുറച്ചത്.
Read also: പൊറോപ്പാട് ഓവുചാൽ നിർമാണം ആരംഭിച്ചു; ഗതാഗതം ഒരു മാസം തടസപ്പെടും