തിരുവനന്തപുരം : സംസ്‌ഥാനത്തെ 6 വടക്കൻ ജില്ലകളിൽ നിന്നുള്ള പാൽ സംഭരണം നിർത്തിയതോടെ കർഷകർക്കുണ്ടായ പ്രതിസന്ധി മറികടക്കാൻ നടപടിയുമായി മിൽമ. ക്ഷീരകർഷകർ നേരിടുന്ന പ്രതിസന്ധി മറികടക്കാനായി മറ്റ് സംസ്‌ഥാനങ്ങളിലേക്ക് പാൽ കയറ്റി അയക്കാനാണ് മിൽമയുടെ തീരുമാനം. സംഭരിക്കുന്ന പാല്‍ വിറ്റഴിക്കാന്‍ കഴിയാതെ വന്നതോടെയാണ് മലബാർ മേഖലയിൽ നിന്നും ഉച്ച കഴിഞ്ഞുള്ള പാൽ സംഭരണം നിർത്തിവെക്കാൻ മിൽമ തീരുമാനിച്ചത്. ഇതോടെയാണ് ദിവസേനയുള്ള പാൽ എന്ത് ചെയ്യുമെന്നറിയാതെ കർഷകർ പ്രതിസന്ധിയിലായത്.
പാൽപ്പൊടി നിർമാണത്തിനും മറ്റുമായാണ് അന്യ സംസ്‌ഥാനങ്ങളിലേക്ക് പാൽ കയറ്റി അയക്കാൻ തീരുമാനിച്ചത്. ഒപ്പം തന്നെ സംസ്‌ഥാനത്ത് പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചനുകളിലും കോവിഡ് കെയര്‍ സെന്ററുകളിലും പാല്‍ നല്‍കാനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്. ഉച്ചക്ക് ശേഷം സഹകരണ സംഘങ്ങള്‍ പാലെടുക്കാതെ വന്നതോടെ സൗജന്യമായി വിതരണം ചെയ്യേണ്ട ഗതികേടിലാണ് കര്‍ഷകര്‍. മറ്റുവഴികളില്ലാതെ ചിലര്‍ പാല്‍ ഒഴുക്കിക്കളയുകയും ചെയ്‌തു. ഇത് മറികടക്കാനാണ് മില്‍മയുടെ പുതിയ തീരുമാനം.
അതേസമയം തന്നെ കോവിഡ് കെയര്‍ സെന്ററുകളിലും കമ്മ്യൂണിറ്റി കിച്ചനുകളിലും പാല്‍ നല്‍കി നിലവിലത്തെ പ്രതിസന്ധി പരിഹരിക്കാന്‍ ത്രിതല പഞ്ചായത്തുകള്‍ വഴി ശ്രമം നടക്കുന്നുണ്ടെന്ന് മില്‍മ മലബാര്‍ യൂണിയന്‍ ചെയര്‍മാന്‍ കെഎസ് മണി വ്യക്‌തമാക്കി.
Read also : മുംബൈ ബാർജ് അപകടം; 37 മൃതദേഹങ്ങൾ കണ്ടെടുത്തു, തിരച്ചിൽ തുടരുന്നു