തിരുവനന്തപുരം: അന്തര്‍ദേശീയ ശക്‌തികൾ കേരളത്തിലെ മൽസ്യസമ്പത്ത് കൊള്ളയടിക്കാന്‍ ശ്രമിക്കുന്നതായുള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിനെതിരെ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ രംഗത്ത്. ആരോപണങ്ങള്‍ അസംബന്ധമാണെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി മൽസ്യബന്ധനത്തിന് അനുമതി നല്‍കേണ്ടത് ഫിഷറീസ് വകുപ്പാണെന്നും അത്തരത്തിലൊരു ആവശ്യം തന്റെ മുന്‍പില്‍ വന്നിട്ടില്ലെന്നും വ്യക്‌തമാക്കി.
ആഴക്കടലില്‍ മൽസ്യബന്ധനത്തിന് അനുമതിയുള്ളത് പരമ്പരാഗത മൽസ്യ തൊഴിലാളികള്‍ക്ക് മാത്രമാണ്. ഇക്കാര്യങ്ങള്‍ വ്യക്‌തമായി ഫിഷറീസ് നയത്തില്‍ പറഞ്ഞിട്ടുണ്ടെന്നും അതിന് വിധേയമായി മാത്രമേ കാര്യങ്ങള്‍ നടക്കൂ എന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് അതിനെ ദുര്‍വ്യാഖ്യാനം ചെയ്യുകയാണെന്നും അതൊക്കെ അദ്ദേഹത്തിന്റെ ദിവാസ്വപ്‌നമാണെന്നും മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.
സംസ്‌ഥാനത്തെ മൽസ്യസമ്പത്ത് കൊള്ളയടിക്കാന്‍ അന്തര്‍ദേശീയ ശക്‌തികളുടെ ശ്രമം നടക്കുന്നുവെന്നായിരുന്നു ചെന്നിത്തലയുടെ ആരോപണം. ആഴക്കടൽ മൽസ്യ ബന്ധനം നടത്താൻ ഇഎംസിസി എന്ന അമേരിക്കൻ ബഹുരാഷ്‌ട്ര കമ്പനിയുമായി കരാറില്‍ അഴിമതി നടന്നുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. കൂടാതെ 5000 കോടി രൂപയുടെ കരാറിൽ കഴിഞ്ഞ ഞായറാഴ്‌ചയാണ് ഒപ്പിട്ടതെന്ന് പറഞ്ഞ ചെന്നിത്തല വൻകിട അമേരിക്കൻ കുത്തക കമ്പനിക്ക് കേരളാ തീരം തീറെഴുതി കൊടുക്കുന്ന അഴിമതിയാണ് കരാറിന് പിന്നിലെന്നും പറഞ്ഞു.
മാത്രവുമല്ല ഗൂഢാലോചനക്ക് നേതൃത്വം നല്‍കുന്നത് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയാണ് എന്നും ന്യൂയോര്‍ക്കില്‍ വച്ച് മന്ത്രിയും കമ്പനി പ്രതിനിധികളും ചര്‍ച്ച നടത്തിയിരുന്നുവെന്നും പ്രതിപക്ഷ നേതാവ് വെളിപ്പെടുത്തി. കരാറിനെ പറ്റി അറിഞ്ഞിട്ടുണ്ടോ എന്ന് ഇടതുമുന്നണിയിലെ ഘടക കക്ഷികൾ വ്യക്‌തമാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.
Read Also: സണ്ണി ലിയോണിന് എതിരായ കേസ്; പരാതിക്കാരനിൽ നിന്നും വീണ്ടും മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച്