തിരുവനന്തപുരം: നവജാതശിശു പരിചരണ രംഗത്തെ പ്രധാന ചുവടുവെപ്പാണ് നിയോ ക്രാഡില്‍ പദ്ധതിയെന്ന് വ്യക്‌തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്‌ഥാനത്ത് ആദ്യമായി കോഴിക്കോട് ജില്ലയില്‍ സജ്‌ജമായ സമഗ്ര നവജാതശിശു പരിചരണ പദ്ധതിയാണ് നിയോ ക്രാഡില്‍. വളരെ ശക്‌തമായ പ്രവര്‍ത്തനങ്ങളിലൂടെ നവജാത ശിശുക്കള്‍ക്ക് വിദഗ്‌ധ ചികിൽസ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സംസ്‌ഥാന ആരോഗ്യ വകുപ്പും ജില്ലാ ഭരണ കൂടവും ചേര്‍ന്നുള്ള ഈ പദ്ധതി മറ്റ് ജില്ലകള്‍ക്കും മാതൃകയാക്കാവുന്നതാണെന്നും മന്ത്രി വ്യക്‌തമാക്കി. നിയോ ക്രാഡില്‍ പദ്ധതിയുടെ ഉൽഘാടനം ഓണ്‍ലൈന്‍ വഴി നിര്‍വഹിച്ച് സംസാരിക്കുമ്പോഴാണ് മന്ത്രി ഇക്കാര്യം വ്യക്‌തമാക്കിയത്.
നവജാത ശിശുക്കള്‍ക്ക് ഉണ്ടാകുന്ന സങ്കീര്‍ണങ്ങളായ ശരീരോഷ്‌മാവ് കുറയുന്ന അവസ്‌ഥ, രക്‌തത്തിലെ ഗ്‌ളൂക്കോസ് കുറയുന്ന അവസ്‌ഥ, ഓക്‌സിജന്‍ കുറയുന്ന അവസ്‌ഥ എന്നിവയെ കൃത്യസമയത്ത് ഇടപ്പെട്ട് വിദഗ്‌ധ ചികിൽസ നല്‍കുന്നതാണ് നിയോ ക്രാഡില്‍ പദ്ധതി. 1000 കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ 5 ശിശുമരണം മാത്രമാണ് സംസ്‌ഥാനത്ത് സംഭവിക്കുന്നത്. അത് വികസിത രാജ്യങ്ങള്‍ക്ക് ഒപ്പമാണ്. നവജാത ശിശുമരണം വീണ്ടും കുറച്ച് കൊണ്ട് വരുന്നതിന് ഈ പദ്ധതി വളരെയേറെ സഹായിക്കും.
ആശുപത്രികള്‍ ശിശു സൗഹൃദമായി നടപ്പിലാക്കുന്നതിന് ഫലപ്രദമായ ഇടപെടലുകളാണ് സര്‍ക്കാര്‍ നടത്തി വരുന്നത്. ഒരുമിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ മാതൃശിശു സൗഹൃദമായി മാറ്റാനുള്ള പരിശ്രമത്തിലാണ് സര്‍ക്കാര്‍. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ മാതൃശിശു സൗഹൃദം ആക്കുന്നതോടൊപ്പം പൊതുയിടങ്ങളും മാതൃശിശു സൗഹൃദമാക്കാന്‍ കര്‍മ്മ പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുണ്ട്.
പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് മുഖ്യാതിഥി ആയ ചടങ്ങില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. നിയോ ക്രാഡില്‍ ലോഗോ പ്രകാശനം എംകെ രാഘവന്‍ എംപി നിര്‍വഹിച്ചു. നിയോ ക്രാഡില്‍ വെബ്‌സൈറ്റ് പ്രകാശനം കോഴിക്കോട് മേയര്‍ ഡോക്‌ടർ ബീന ഫിലിപ്പ് നിര്‍വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷീജ ശശി, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍ ഖോബ്രഗഡെ, എന്‍എച്ച്എം സ്‌റ്റേറ്റ് മിഷന്‍ ഡയറക്‌ടർ ഡോ. രത്തന്‍ ഖേല്‍ക്കര്‍, ആരോഗ്യവകുപ്പ് ഡയറക്‌ടർ ഡോ. വിആര്‍ രാജു, ജില്ലാ കളക്‌ടർ ഡോ. നരസിംഗരി ടിഎല്‍ റെഡ്ഡി, കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വിആര്‍ രാജേന്ദ്രന്‍, ഡിഎംഒ ഉമ്മര്‍ ഫറൂക്ക്, ഡിപിഎം ഡോ. നവീന്‍ എന്നിവര്‍ പങ്കെടുത്തു.
Read also: വാളയാർ കേസ്; പ്രതികളുടെ ജാമ്യഹരജി തള്ളി ഹൈക്കോടതി