കോട്ടയം: മന്ത്രി വിഎൻ വാസവന്‍ പാലാ ബിഷപ്പിനെ സന്ദർശിച്ചു. ബിഷപ്പിനെ സന്ദർശിച്ചത് സർക്കാർ ദൂതുമായല്ലെന്നും ബിഷപ്പ് ഹൗസിലേത് പതിവ് സന്ദർശനമാണെന്നും ബിഷപ്പുമായുള്ള കൂടിക്കാഴ്‌ചക്ക് ശേഷം വിഎൻ വാസവൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. ബിഷപ്പുമായി നടത്തിയത് സൗഹൃദ കൂടിക്കാഴ്‌ചയാണ്.
വിവാദത്തെക്കുറിച്ച് ബിഷപ്പുമായി ചർച്ച ചെയ്‌തിട്ടില്ലെന്നും മന്ത്രി വ്യക്‌തമാക്കി. സമൂഹ മാദ്ധ്യമങ്ങളിലെ വിദ്വേഷ പ്രചാരണം ശക്തിയുക്‌തം നേരിടുമെന്ന് പറഞ്ഞ മന്ത്രി തീവ്രവാദികളാണ് പ്രശ്‌നം രൂക്ഷമാക്കാൻ ശ്രമിക്കുന്നതെന്നും ആരോപിച്ചു. ഇക്കാര്യത്തിൽ സർക്കാർ സമവായ ചർച്ചകൾ ആലോചിച്ചിട്ടില്ല.
പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ രാഷ്‌ട്രീയ ലക്ഷ്യങ്ങൾ വെച്ചാണ്. നിലവിൽ സമവായ ചർച്ചകൾ നടത്തേണ്ട സാഹചര്യമില്ല. മുഖ്യമന്ത്രിയുടെ അറിവോടെയല്ല തന്റെ സന്ദർശനമെന്നും, നല്ല പാണ്ഡിത്യമുള്ള വ്യക്‌തിയാണ് പാലാ ബിഷപ്പെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കത്തോലിക്കാ പെൺകുട്ടികളെയും യുവാക്കളെയും നാർക്കോട്ടിക്-ലൗ ജിഹാദികൾ ഇരയാക്കുന്നെന്ന പാലാ രൂപതാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ ആരോപണമാണ് വലിയ വിവാദങ്ങൾക്ക് തുടക്കമിട്ടത്. ഇതിന് പിന്നാലെ ആരോപണത്തെ പിന്തുണച്ചും, എതിർത്തും നിരവധി പേർ രംഗത്ത് വന്നിരുന്നു.
Read Also: യുവതികളെ തീവ്രവാദത്തിലേക്ക് ചിന്തിപ്പിക്കാൻ ബോധപൂർവമായ ശ്രമം; സിപിഎം